തിരുവനന്തപുരം: യു.ഡി.എഫിലേക്ക് ചേക്കേറാന്‍ കച്ചകെട്ടിയിരിക്കുന്ന പി.സി ജോര്‍ജിനെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജനപക്ഷത്തെയും ഒരു കാരണവശാലും മുന്നണിയില്‍ എടുക്കരുതെന്ന് ഒരുവിഭാഗം. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തുടര്‍ഭരണ സാധ്യതകള്‍ ഇല്ലാതാക്കിയത് പി.സി ജോര്‍ജാണെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
ഒപ്പം നിന്ന ശേഷം സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്ന നിലപാടാണ് ചീഫ് വിപ്പായിരുന്ന പി.സി ജോര്‍ജ് അന്ന് കൈക്കൊണ്ടതെന്നും ഇവര്‍ പറയുന്നു.
കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗവും ലോക്താന്ത്രിക് ജനതാദളും മുന്നണി വിട്ടതിന്റെ ക്ഷീണം തീര്‍ക്കാന്‍ പി.സി ജോര്‍ജിനെയും പി.സി തോമസിനെയും എന്‍.സി.പിയെയും കൊണ്ടുവരണം എന്നാണ് മുതിര്‍ന്ന ചില നേതാക്കളടക്കം പറയുന്നത്. ഇത് മുന്നണി വിപുലീകരണത്തിനും രാഷ്ട്രീയമായി എല്‍.ഡി.എഫിന് ചെറിയ രീതിയിലെങ്കിലും തിരിച്ചടിനല്കാനും കഴിയുമെന്നും ഇവര്‍ വിലയിരുത്തുന്നു. കോട്ടയം ജില്ലയില്‍ അടക്കം, പ്രാദേശികമായി പി.സി ജോര്‍ജിനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജനപക്ഷത്തിനും എതിരെ വ്യാപക എതിര്‍പ്പുണ്ട്. കോണ്‍ഗ്രസുകാരും മറ്റ് ഘടകകക്ഷികളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പി.സി ജോര്‍ജ് സോളാര്‍ വിവാദം സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയും മുഖ്യമന്ത്രിക്കെതിരെ പരസ്യവിമര്‍ശനം നടത്തുകയും ചെയ്തിരുന്നു. ഉമ്മന്‍ചാണ്ടിയും സോളാര്‍ കേസ് പ്രതി സരിതാ എസ്. നായരും കോട്ടയത്ത് ഒരു ചടങ്ങില്‍ പങ്കെടുത്തതിന്റെ ഫോട്ടോ കൈരളി ചാനലിന് നല്‍കിയത് പി.സി ജോര്‍ജ് ആണെന്ന് അക്കാലത്ത് പല കോണ്‍ഗ്രസ് നേതാക്കളും യു.ഡി.എഫ് യോഗത്തില്‍ ഉന്നയിച്ചിരുന്നു.
കോട്ടയം എം.പിയായിരുന്ന ജോസ് കെ.മാണിക്കെതിരെയും സോളര്‍ കേസ് സംബന്ധിച്ച ആരോപണങ്ങള്‍ പി.സി ജോര്‍ജ് പരസ്യമായി ഉന്നയിച്ചു. ഇത്തരത്തില്‍ പലവിധത്തില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ പി.സി ജോര്‍ജിനെ യാതൊരു കാരണവശാലും യു.ഡി.എഫിലേക്ക് അടുപ്പിക്കരുതെന്ന് യൂത്ത് കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്ക്കരിച്ച പി.സി ജോര്‍ജ്, നിയമസഭയ്ക്ക് മുന്നില്‍ വെച്ച് സര്‍ക്കാരിനെതിരെ പ്രതികരണം നടത്തിയതും സഭയ്ക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രതിപക്ഷ എം.എല്‍.എമാരെ പോയി കണ്ട് സംസാരിച്ചതും യു.ഡി.എഫിലേക്ക് പോകാനുള്ള നീക്കത്തിന് മുന്നോടിയായാണ്.
അഞ്ചാറ് മാസം മുമ്പ് പി.കെ കുഞ്ഞാലിക്കുട്ടിയെ കണ്ട് മുന്നണിപ്രവേശന കാര്യം പി.സി ജോര്‍ജ് സംസാരിച്ചിരുന്നു. അന്ന് തീരുമാനം ഉണ്ടായില്ല. നിലവിലെ രാഷ്ട്രീയസാഹചര്യത്തില്‍ യു.ഡി.എഫിന്റെ വാതില്‍ പി.സി ജോര്‍ജിനായി തുറക്കുമോ എന്ന് വൈകാതെ അറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക