ഗൂഗിളിലൂടെയെും ഫേസ്ബുക്കിലൂടെയും ഉപയോക്താക്കളിലേക്ക് എത്തുന്ന വാർത്തകൾക്ക് ഇരു കമ്പനികളും മാധ്യമ സ്ഥാപനത്തിന് പണം നൽകണമെന്ന ഓസ്ട്രേലിയൻ പാർലമെന്റ് തീരുമാനത്തിനെതിരെ കടുത്ത നിലപാടുമായി ഗൂഗിളും ഫേസ്ബുക്കും.
പുതിയ നിയമവുമായി പാർലമെന്റ് മുന്നോട്ട് പോകുകയാണെങ്കിൽ ഓസ്ട്രേലിയയിൽ നിന്ന് ഗൂഗിൾ സെർച്ച് സേവനം മുഴുവനായും ഒഴിവാക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് വാളിലൂടെ വാർത്തകൾ ഉപയോക്താക്കളിലേക്ക് എത്തിക്കാനുള്ള സൗകര്യം പൂർണമായും ഓസ്ട്രേലിയയിൽ നിന്ന് ഒഴിവാക്കുമെന്ന് ഫേസ്ബുക്കും പ്രതികരിച്ചു.
കമ്പനികൾ തീരുമാനം പ്രാബല്യത്തിൽ വരുത്തിയാൽ ഓസ്ട്രേലിയയിലെ 19 മില്ല്യൺ ജനങ്ങൾക്ക് ഗൂഗിളിന്റെ സേവനം നഷ്ടമാകും. ഏകദേശം 17 മില്ല്യൺ ഓസ്ട്രേലിയക്കാർ ഫേസ്ബുക്കും ഉപയോഗിക്കുന്നുണ്ട്.
ഇവർക്ക് ഫേസ്ബുക്കിലൂടെ വാർത്തകൾ അറിയാനുള്ള മാർഗവും ഇല്ലാതാകുന്നതായിരിക്കും പുതിയ തീരുമാനം.
ലക്ഷക്കണക്കിന് ഓസ്ട്രേലിയക്കാരെ ബാധിക്കുന്ന തീരുമാനമെടുത്ത് പാർലമെന്റിനെ വിരട്ടി നിയമം നടപ്പിലാക്കാതിരിക്കാനുള്ള ശ്രമമാണ് ഗൂഗിളും ഫേസ്ബുക്കും നടത്തുന്നത്. ഓസ്ട്രേലിയയുടെ പാത പിന്തുടർന്ന് മറ്റ് രാജ്യങ്ങളിലും ഇത്തരം നിയമം നടപ്പിലായാൽ വൻ തുക ചെലവു വരുമെന്നാണ് കമ്പനികൾ പറയുന്നത്.
അതേസമയം മണിക്കൂറുകളുടെ അധ്വാനവും നിരവധി പേരെ ജോലിക്കും വെച്ച് സ്വന്തമായി വാർത്തകൾ ഉണ്ടാക്കുന്ന മാധ്യമസ്ഥാപനങ്ങൾക്ക് ഗൂഗിളും ഫേസ്ബുക്കും പണം നൽകണമെന്ന തീരുമാനമാണ് ഓസ്ട്രേലിയൻ പാർലമെന്റ് കൈക്കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക