ഓണ്‍ലൈന്‍ റമ്മി നിരോധിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെടുന്നു. ഹൈക്കോടതി, കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായ നടി തമന്ന, നടന് അജു വര്‍ഗീസ്, ക്രിക്കറ്റ് താരം വിരാട് കോലി എന്നിവര്‍ക്ക് നോട്ടീസ് അയച്ചു. സംസ്ഥാന സര്‍ക്കാരിനോടും ഹര്‍ജിയില്‍ പ്രതികരണം അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ റമ്മിയിലൂടെ പണം നഷ്ടപ്പെട്ട നിരവധി പേര് ജീവനൊടുക്കിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിലെ ഹര്‍ജി ഉണ്ടായിരിക്കുന്നത്.
ഹൈക്കോടതിയെ സമീപിച്ചത് തൃശൂര്‍ സ്വദേശിയായ പോളി വര്‍ഗീസാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ഓണ്‍ലൈന്‍ ആയുള്ള റമ്മി മത്സരങ്ങള്‍ ധാരാളമായി വരുന്നുവെന്നും അത് നിയമപരമായി തടയണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
മറ്റ് സംസ്ഥാനങ്ങള്‍ ഇത് ചെയ്തിട്ടുണ്ടെന്നും കേരളത്തില്‍ 1960ലെ നിയമമുണ്ടെന്നും പക്ഷേ മറ്റു നടപടികളിലേക്ക് കടന്നിട്ടില്ലെന്നും അതില്‍ ഓണ്‍ലൈന്‍ റമ്മി എന്ന വിഷയം ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അതിനാല്‍ നിയമപരമായി തടയണം എന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരായ താരങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിക്കുകയും മത്സരത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്തു എന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ റമ്മി കളിച്ച് പണം നഷ്ടമായതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക