കൊച്ചി : ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ എന്തൊക്കെ നിർദേശങ്ങളാണുണ്ടാകുക എന്നതു സംബന്ധിച്ച് ഒട്ടേറെ അഭ്യൂഹങ്ങൾ പ്രചരിക്കുന്നു.
അവയിൽ പലതും വെറും പ്രതീക്ഷകൾ മാത്രമാണെന്നു ബോധ്യപ്പെടാൻ മുൻകാല ബജറ്റ് അഭ്യൂഹങ്ങൾ പരിശോധിച്ചാൽ മതി. കോവിഡ് പോലൊരു മഹാമാരിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെടുന്ന ബജറ്റ് തീർത്തും വ്യത്യസ്തമാകാനാണു സാധ്യത എന്നും കരുതണം.
ആദായ നികുതിയുടെ കാര്യത്തിൽ സമഗ്രമായൊരു പരിഷ്കാരം കഴിഞ്ഞ ബജറ്റിലൂടെ അവതരിപ്പിച്ച സ്ഥിതിക്ക് ഇത്തവണ കാര്യമായ മാറ്റത്തിനു സാധ്യതയില്ല. എന്നാൽ ആ പരിഷ്കാരത്തിലെ ചില അപാകതകൾ പരിഹരിക്കാൻ സഹായകമാകുന്ന നിർദേശങ്ങൾ ഇത്തവണത്തെ ബജറ്റിൽ പ്രതീക്ഷിക്കാം.
ഇവയിൽ ചിലതെല്ലാം നികുതി ബാധ്യതയുടെ കാര്യത്തിൽ ആശ്വാസം നൽകുന്നതാകും. വിവിധ നിർദേശങ്ങളുടെ ഫലമായി 50,000 മുതൽ 80,000 രൂപയുടെ വരെ ആശ്വാസം അനുവദിക്കപ്പെട്ടേക്കുമെന്നാണു പ്രതീക്ഷ.
പഴയ രീതിയിലുള്ള നികുതി സമ്പ്രദായത്തിൽ തുടരുന്നവർക്കു സ്റ്റാൻഡാർഡ് ഡിഡക്ഷനിൽ വർധന പ്രതീക്ഷിക്കാം. പുതിയ സമ്പ്രദായം സ്വീകരിച്ചിട്ടുള്ളവർക്കാകട്ടെ സ്ലാബുകളിൽ മാറ്റത്തിനു സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക