പ്രദേശവാസികളെ ബാധിക്കാത്ത വിധം വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതി ലോല പ്രദേശം പ്രഖ്യാപിക്കണമെന്ന് രാഹുൽ ഗാന്ധി എം.പി. കർഷകരുടെയും ആദിവാസികളുടെയും ജീവിതത്തെ തടസപ്പെടുത്താതെ വന്യജീവി സങ്കേതം സംരക്ഷിക്കണമെന്നും രാഹുൽ ഗാന്ധി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടു. നിലവിലെ കരട് വിജ്ഞാപനം ഭാവിയിൽ പ്രദേശവാസികളെ ദോഷകരമായി ബാധിക്കും. ജനകേന്ദ്രീകൃതമായ സംരക്ഷണ നടപടികളാണ് വേണ്ടെതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കരട് വിജ്ഞാപനത്തിനെതിരെ വയനാട്ടിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ സമാധാനപരം. വിവിധയിടങ്ങളിൽ ഹർത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞെങ്കിലും വിട്ടയച്ചു. വിജ്ഞാപനത്തിൽ മാറ്റം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചെങ്കിലും സംസ്ഥാന സർക്കാരിന്റെ ശുപാർശ അംഗീകരിച്ചാണ് നടപടിയെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സർവീസ് നടത്തിയില്ല. കടകളും ഹോട്ടലുകളും അടഞ്ഞ് കിടന്നു. ജില്ലയിലൂടെ കടന്നുവന്ന വാഹനങ്ങൾ പലയിടത്തും അൽപസമയം തടഞ്ഞിട്ടു.
കരട് വിജ്ഞാപനപ്രകാരം ആറ് വില്ലേജുകളിൽ ഉൾപ്പെട്ടെ പ്രദേശമാണ് പരിസ്ഥിതി ലോല പ്രദേശമാകുന്നത്. ജനവാസ മേഖല ഒഴിവാക്കി പുതിയ വിജ്ഞാപനമിറക്കണമെന്നവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തും അയച്ചിട്ടുണ്ട്. അതേസമയം സംസ്ഥാന സർക്കാരിന്റെ ശുപാർശ അടിസ്ഥാനമാക്കിയാണ് കരട് വിജ്ഞാപനം ഇറക്കിയതെന്ന് കേന്ദ്ര സർക്കാർ പറയുന്നു. ചർച്ചകൾക്ക് ശേഷമെ അന്തിമവിജ്ഞാപനം പുറത്തിറക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക