സരിത എസ്.നായര്‍ പിന്‍വാതില്‍ നിയമനം ഉറപ്പ് നല്‍കിയത് മന്ത്രിമാരുടെ പേര് പറഞ്ഞെന്ന് തൊഴില്‍ത്തട്ടിപ്പിന് ഇരയായ യുവാവ്. അനധികൃത നിയമനം നടത്തി കമ്മീഷനെടുക്കാന്‍ സി.പി.എം അനുവദിച്ചിട്ടുണ്ടെന്നും സോളര്‍ തട്ടിപ്പില്‍ കൂടെ നിന്നതിനുള്ള ഓഫര്‍ ആണിതെന്നും സരിത പറഞ്ഞു വിശ്വസിപ്പിച്ചെന്നും നെയ്യാറ്റിന്‍കര സ്വദേശി എസ്.എസ്.അരുണ്‍
ബെവ്കോയിലും കെ.ടി.ഡി.സിയിലും പിന്‍വാതില്‍ നിയമനം ഉറപ്പ് നല്കി സരിത പണം തട്ടിയ വഴികള്‍ വെളിപ്പെടുത്തുകയാണ് പരാതിക്കാരനായ അരുണ്‍. സെക്രട്ടേറിയറ്റ് ജീവനക്കാരിയെന്ന പേരില്‍ വിളിച്ച് തുടങ്ങിയ സരിത മന്ത്രിമാരുടെ പേര് പറഞ്ഞ് വിളിച്ചത് 317 തവണ. മന്ത്രിമാരുടെ പ്രോഗ്രാം ഷെഡ്യൂളടക്കം സരിത പറഞ്ഞു. അന്വേഷണത്തില്‍ പലതും ശരിയെന്നും ബോധ്യമായി.
പിന്‍വാതില്‍ നിയമനം എങ്ങിനെ നടപ്പാകുമെന്ന ഉദ്യോഗാര്‍ഥികളുടെ സംശയത്തിനും സരിതക്ക് ഉത്തരമുണ്ടായിരുന്നു. സോളര്‍ കേസില്‍ സി.പി.എമ്മിനൊപ്പം നിന്നതിന്റെ പ്രത്യുപകാരമായി നിയമനം നടത്താനുള്ള അധികാരം നല്കിയിട്ടുണ്ടത്രേ.
ആരോഗ്യകേരളത്തിലെ നാല് പേര്‍ക്ക് പുറമേ നാല് വര്‍ഷം കൊണ്ട് നൂറോളം പേര്‍ക്ക് ജോലി നല്‍കിയെന്നും സരിത അവകാശപ്പെട്ടു. ഇതിന്റെയെല്ലാം തെളിവുകള്‍ നല്കിയിട്ടാണ് സരിതയ്ക്കെതിരെ ചെറുവിരലനക്കാതെ പൊലീസിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക