റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ റാലിക്കിടെ രാജ്യതലസ്ഥാനത്തും ചെങ്കോട്ടയിലും നടന്ന അക്രമങ്ങളുടെ മുഖ്യസൂത്രധാരന്‍ ദീപ് സിദ്ദുവിനെ ഏറെ പണിപ്പെട്ടാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവ ശേഷം ഒളിവില്‍ പോയ പ്രതി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വീഡിയോയിലൂടെ പ്രതികരണങ്ങള്‍ നടത്തിയിരുന്നു. ഇത് പൊലീസിനെ വല്ലാതെ കുഴപ്പിച്ചിരുന്നു. വീഡിയോ എവിടെ നിന്നാണ് അപ് ലോഡ് ചെയ്തതെന്ന് കണ്ടെത്താന്‍ പൊലീസിന് ആദ്യം കഴിഞ്ഞിരുന്നില്ല. ഇതോടെ ഇയാളെ പിടികൂടാന്‍ പാരിതോഷികം പ്രഖ്യാപിക്കേണ്ടിവന്നു.
പഞ്ചാബി നടനായ സിദ്ദുവിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ നല്‍കുമെന്നാണ് പൊലീസ് അറിയിച്ചത്. ദീപ് സിദ്ദുവിനെ കൂടാതെ ചെങ്കോട്ടയില്‍ അരങ്ങേറിയ അക്രമ സംഭവങ്ങളില്‍ പങ്കാളികളായ ജുഗ്രാജ് സിങ്, ഗുര്‍ജോത് സിങ്, ഗുര്‍ജന്ത് സിങ്, ഇഖ്ബാല്‍ സിങ് എന്നിവരെ പിടികൂടാന്‍ സഹായിച്ചാല്‍ 50,000 രൂപ പാരിതോഷികം നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു.
പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ സിദ്ദു സ്വന്തം ഫോണ്‍ നമ്പറുകളില്‍ നിന്നല്ല വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. പൊലീസ് കണ്ടെത്താതിരിക്കാന്‍ ഇടയ്ക്കിടെ ഒളിത്താവളം മാറിക്കൊണ്ടിരുന്നു. ഓഫ് ലൈനായി വീഡിയോ ചിത്രീകരിച്ച ശേഷം ഇത് സുഹൃത്തുക്കള്‍ വഴി അപ് ലോഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു ഇയാള്‍.
സിദ്ദുവിന്റെ ചില വീഡിയോകള്‍ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
റിപ്പബ്ളിക് ദിനത്തിലെ സംഭവങ്ങള്‍ക്ക് ശേഷം ദീപ് സിദ്ദുവിന് ഒളിവില്‍ കഴിയാന്‍ സഹായം വാഗ്ദാനം ചെയ്തവരെ കുറിച്ച് പൊലീസ് അന്വേഷിച്ചിരുന്നു. പഞ്ചാബിലും ഹരിയാനയിലും റെയ്ഡുകളും നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക