ഡൽഹി: മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ ‘കൂ’വിനെ പറ്റിയുള്ള ചർച്ചകളാണ് ഇപ്പോൾ വാര്‍ത്തകളില്‍ നിറയുന്നത്. ട്വിറ്ററിന് ബദലായ പ്ലാറ്റ്ഫോമെന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ഇത് ചർച്ചയായി മാറിയിരിക്കുന്നത്.
രാജ്യത്തെ വിവിധ മന്ത്രാലയങ്ങള്‍ കൂ പ്ലാറ്റ്ഫോമിന്റെ ഭാഗമായിക്കഴിഞ്ഞു. ഏറ്റവും ഒടുവിലായി റെയില്‍വേ മന്ത്രി പിയുഷ് ഗോയലും കൂവില്‍ ചേര്‍ന്നു. തിങ്കളാഴ്ചയാണ് ഗോയൽ കൂവില്‍ ചേർന്നത്.
അതേസമയം കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കൂട്ടം ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തിന് ട്വിറ്റര്‍ വഴങ്ങാത്തതിനാലുള്ള തന്ത്രപരമായ പ്രതികരണമായും ഇതിനെ കണക്കാക്കുന്നുണ്ട്.
ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയം, മൈ ഗവ്, ഡിജിറ്റല്‍ ഇന്ത്യ, ഇന്ത്യപോസ്റ്റ്, നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്റര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണകിസ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കോമണ്‍ സര്‍വീസസ് സെന്റര്‍, ഡി.ജി ലോക്കര്‍, നാഷണല്‍ ഇന്റര്‍നെറ്റ് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്റ് കസ്റ്റംസ് എന്നിവയ്ക്ക് നിലവില്‍ കൂവിൽ വെരിഫൈഡ് അക്കൗണ്ടുകളുണ്ട്.
10 മാസം പഴക്കമുള്ള അപ്ലിക്കേഷനാണ് കൂ. കഴിഞ്ഞ വർഷം ഇന്ത്യയുടെ ആത്മാനിർഭർ ഭാരത് ആപ്പ് ഇന്നൊവേഷൻ ചലഞ്ചിന്റെ ഭാഗമായാണ് ഈ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. മത്സരത്തിലെ സാമൂഹിക വിഭാഗത്തിൽ കൂ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.
ദേശി പ്ലാറ്റ്ഫോമിലെ ഒരു തുടക്കം മാത്രമാണ് ആപ്പ് ചലഞ്ച്. കഴിഞ്ഞ ഓഗസ്റ്റിൽ മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കൂവിനെ പ്രശംസിച്ചിരുന്നു. വിവിധ പ്രാദേശിക ഭാഷകള്‍ ഇതിൽ ലഭ്യമാണ്. ഇംഗ്ലീഷിന് പകരം അവരവരുടെ മാതൃഭാഷയിൽ ഇത് ഉപയോഗിക്കാനാകും. ഇന്ത്യക്കാർക്ക് കണക്റ്റുചെയ്യാനും അഭിപ്രായങ്ങൾ പങ്കുവെക്കാനും ഉള്ള ഒരു വിശ്വസനീയമായ പ്രാദേശിക ഇടമാണ് കൂ. 2020 ൽ ഗൂഗിൾ പ്ലേ സ്റ്റോറിലെ മികച്ച ഡെയ്ലി എസൻഷ്യൽ ആപ്പ് ആയി ഇത് തിരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക