തിരുവനന്തപുരം : കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കർശന ഉപാധികളോടെ ഉത്സവങ്ങളിൽ എഴുന്നള്ളിക്കാന്‍ അനുമതി. ജില്ലാതല നാട്ടാന സംരക്ഷണ സമിതിയാണ് ആനയെ എഴുന്നള്ളിക്കാൻ അനുവാദം നൽകിയത്.തൃശ്ശൂര്‍, പാലക്കാട് ജില്ലകളിൽ മാത്രമേ എഴുന്നള്ളിപ്പ് നടത്താൻ പാടുള്ളു.
ആഴ്ചയിൽ രണ്ട് തവണ മാത്രമേ എഴുന്നള്ളിപ്പിന് അനുമതിയുള്ളു. എഴുന്നള്ളിപ്പിന് കൊണ്ടു പോകുമ്പോൾ നാല് പാപ്പാൻമാര് ആനയ്ക്കൊപ്പം വേണമെന്നും നാട്ടാന നിരീക്ഷണസമിതി നിര്‍ദേശിച്ചിട്ടുണ്ട്.
ആനയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആനയെ സംബന്ധിച്ച പൂര്‍ണ ഉത്തരവാദിത്വം ഉടമസ്ഥരായ തെച്ചിക്കോട്ടുകാവ് ദേവസ്വത്തിനായിരിക്കും.
കേരളത്തിലെ ജീവിച്ചിരിക്കുന്ന നാട്ടാനകളിൽ ഏറ്റവും തലപ്പൊക്കമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. 2019 ഫെബ്രുവരിയിൽ ഗുരുവായൂർ കോട്ടപ്പടിയിൽ ഗൃഹപ്രവേശനത്തിനെത്തിച്ചപ്പോൾ പടക്കം പൊട്ടിയത് കേട്ട് ഇടഞ്ഞോടിയ ആന രണ്ട് പേരെ കൊലപ്പെടുത്തിയിരുന്നു.
ഇതേ തുടർന്നാണ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.പിന്നീട് പ്രതിഷേധങ്ങളെ തുടർന്ന് തൃശൂർ പൂരത്തിന്റെ വിളംബരമായ തെക്കേഗോപുരവാതിൽ തുറക്കുന്ന ചടങ്ങിന് ഒരു മണിക്കൂർ നേരത്തേക്ക് നിബന്ധനകളോടെ എഴുന്നള്ളിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക