തൃശൂര്‍ : മറ്റത്തൂര്‍ ചെട്ടിച്ചാലില്‍ വീട്ടില്‍ വന്‍കവര്‍ച്ച. തൊണ്ണൂറ്റിയഞ്ചു പവന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. അലമാര കുത്തിതുറന്ന നിലയിലാണ്. മറ്റത്തൂര്‍ ചെട്ടിച്ചാല്‍ സ്വദേശിയായ പ്രിയേഷിന്റെ വീട്ടിലാണ് കവര്‍ച്ച. പ്രിയേഷും കുടുംബവും വിദേശത്താണ്.
അമ്മ മാത്രമായിരുന്നു വീട്ടില്‍ താമസം. കഴിഞ്ഞ ദിവസം അമ്മ മറ്റൊരു മകന്റെ വീട്ടിലേക്ക് പോയിരുന്നു. ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് അലമാരയിലെ സ്വര്‍ണം കാണാതായത്. മോഷ്ടാവ് എങ്ങനെയാണ് വീട്ടില്‍ കടന്നതെന്ന് ഇനിയും വ്യക്തമല്ല. വാതില്‍ കുത്തിപ്പൊളിച്ചിട്ടില്ല.
അതേസമയം, അലമാര കുത്തിപ്പൊളിച്ചിട്ടുമുണ്ട്. മറ്റു വാതിലുകളിലൊന്നും മോഷ്ടാവിന്റെ ബലംപ്രയോഗം പൊലീസിന് കണ്ടെത്താനായില്ല. വിരലടയാള വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിച്ചു. വെള്ളിക്കുളങ്ങര പൊലീസ് അന്വേഷണം തുടങ്ങി.
മുപ്പത്തിയഞ്ചു ലക്ഷം രൂപയുടെ സ്വര്‍ണമാണ് നഷ്ടപ്പെട്ടതെന്ന് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. വീട്ടില്‍ സീസിടിവി കാമറകളില്ല. പരിസരത്തെ കെട്ടിടങ്ങളിലെ കാമറകള്‍ നോക്കി മോഷ്ടാവിനെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക