മകൻ മരിച്ച തീവ്രദുഃഖവും പേറി കൊലയാളിയെ കീഴടക്കാൻ കഴിയാത്ത നിരാശയിൽ ജോലി ഉപേക്ഷിച്ച് പോയ ഗീത പ്രഭാകർ, ദൃശ്യം 2–വിലൂടെ പ്രതികാരദാഹിയായി തിരികെവരുമ്പോൾ പ്രേക്ഷകരുടെ വെറുപ്പ് ഏറ്റുവാങ്ങുന്നുണ്ടെങ്കിലും താൻ ചെയ്ത കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ട നേടിയ സന്തോഷത്തിലാണ് നടി ആശ ശരത്ത്.
തമിഴ് സിനിമയുടെ ലൊക്കേഷനിൽ ആയതിനാൽ ദൃശ്യം 2 കാണാൻ കഴിഞ്ഞില്ലെങ്കിലും അഭ്യുദയ കാംഷികളുടെ ഫോൺ കോളുകളിലൂടെയും മെസേജുകളിലൂടെയും, സോഷ്യൽ മീഡിയ നിറയുന്ന അഭിപ്രായ പ്രകടനങ്ങളിലൂടെയും ദൃശ്യം 2 ഒരു വൻ വിജയമായെന്ന് അറിഞ്ഞതിൽ ഹൃദയം നിറയുകയാണെന്ന് ആശാ ശരത്ത് പറയുന്നു. ദൃശ്യം റിലീസ് ചെയ്തപ്പോഴും ഇപ്പോൾ ദൃശ്യം 2 റിലീസ് ചെയ്തപ്പോഴും ആദ്യം വിളിച്ച് സന്തോഷം പങ്കുവച്ചത് ലാലേട്ടൻ ആണെന്നും ആശാ ശരത്ത് പറഞ്ഞു.
ചിത്രത്തിന്റെ സ്ക്രിപ്റ്റ് വായിച്ചപ്പോൾ സിനിമ വിജയിക്കും എന്ന് അറിയാമായിരുന്നു. വളരെ ശക്തമായ ഒരു കഥയും തിരക്കഥയുമായിരുന്നു, ഇതിന്റെ മാത്രമല്ല ദൃശ്യം സിനിമയുടേതും അങ്ങനെ തന്നെയായിരുന്നു. എന്നാലും ഇത്തരമൊരു വിജയം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.
ദൃശ്യം ആദ്യ ഭാഗം എടുക്കുമ്പോഴും ആ സിനിമ ഒരു നാഴികക്കല്ലാകാൻ പോകുന്നു എന്ന് കരുതിയില്ല, അതുപോലെ തന്നെ അത്തരമൊരു വിജയിച്ച സിനിമയുടെ രണ്ടാം ഭാഗം എടുക്കുമ്പോൾ ശരിക്കും പേടി ഉണ്ടായിരുന്നു.
കാരണം ജോർജ്ജുകുട്ടിയും റാണിയും വരുണും ഗീതാ പ്രഭാകറും സഹദേവനുമൊക്കെ മലയാളികളുടെ മനസ്സിൽ അത്രമേൽ പതിഞ്ഞ കഥാപാത്രങ്ങളാണ്. ഇവരെല്ലാം ഏഴ് വർഷം കഴിഞ്ഞു വീണ്ടും വരുമ്പോൾ വളരെ ശക്തമായി തന്നെ തിരിച്ചു വന്നില്ലെങ്കിൽ അതൊരു പരാജയമാകും.
പക്ഷേ അങ്ങനെയൊന്നും ഉണ്ടായില്ല. ദൃശ്യം 2–നെ ക്കുറിച്ചുള്ള അഭിപ്രായവും അനുമോദനങ്ങളും ഫോണിൽ മലവെള്ളപ്പാച്ചിൽ പോലെ വരികയാണ്. സന്തോഷം കൊണ്ട് മനസ്സ് നിറയുന്നു. ഞാൻ പടം കണ്ടിട്ടില്ല, പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലാണ്, വീട്ടിൽ തിരിച്ചെത്തിയിട്ടു വേണം കുടുംബത്തോടൊപ്പം ദൃശ്യം 2 കാണാൻ.
സിനിമ ഇറങ്ങി പിറ്റേന്ന് തന്നെ ലാലേട്ടൻ വിളിച്ച് വിജയാഹ്ളാദം പങ്കുവച്ചിരുന്നു, ഒന്നാം ഭാഗം കഴിഞ്ഞപ്പോഴും ആദ്യം വിളിച്ചത് ലാലേട്ടൻ ആണ്. ലാലേട്ടൻ വിളിച്ചപ്പോൾ വളരെയധികം സന്തോഷം തോന്നി.
ഞാൻ ഒരു അമ്മയായതുകൊണ്ടു തന്നെ മകനെ നഷ്ടപ്പെട്ട ‘അമ്മ’ എന്നുള്ളത് ഉള്ളുലച്ച ഒരു കഥാപാത്രമായിരുന്നു. ഒരു റോൾ വീണ്ടും ചെയ്യുമ്പോൾ ഏഴു വർഷം മുൻപ് ചെയ്ത അതേ ഫീലിങ്ങും വികാരങ്ങളും കൊണ്ടുവരണം. ആദ്യ ഭാഗത്തിൽ മകൻ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നറിയാത്ത അമ്മയുടെ അങ്കലാപ്പും നിരാശയുമായിരുന്നു പ്രേക്ഷകർ സിനിമയിലുടനീളം കണ്ടത്.
ഒടുവിൽ മകൻ ഇല്ല എന്നറിയുമ്പോൾ അവർ തളർന്നു പോവുകയാണ്. ഒരു പൊലീസ് ഓഫീസർ ആയിരിക്കുമ്പോൾ തന്നെ ഒരു സ്ത്രീയും അമ്മയുമായ അവർ മകന്റെ തിരോധാനത്തിനിടയാക്കിയവരോട് നിയമത്തിന്റെ പരിധികൾ വിട്ട് പ്രതികരിക്കുകയാണ്, ഒടുവിൽ നിരാശയിലും ദുഃഖത്തിലും എല്ലാം ഉപേക്ഷിച്ചു പോകുന്നു.
പക്ഷേ ആ അമ്മയുടെ വേദന മാത്രം തീരില്ലല്ലോ. രണ്ടാം ഭാഗത്തിൽ ഏഴ് വർഷം മനസ്സിൽ കൊണ്ട് നടന്ന വ്യഥയും പ്രതികാരദാഹവും കൊണ്ട് ഉറച്ച മനസ്സുമായി ഗീത തിരികെ വരികയാണ്. ഏഴ് വർഷം അവർ തിരശീലക്കു പിന്നിൽ ഇരുന്നു കരുക്കൾ നീക്കുകയായിരുന്നു.
തോമസ് ബാസ്റ്റിൻ എന്ന സുഹൃത്തായ പൊലീസ് ഓഫീസറിനു പിന്നിൽ നിന്ന് കേസ് അന്വേഷണം നടത്തിയത് മകനെ നഷ്ടപ്പെട്ട ആ ‘അമ്മ തന്നെയാണ്. ഞാൻ ആലോചിച്ചിട്ടുണ്ട് എങ്ങനെയാണ് ഈ ഗീത പ്രഭാകറിന് ഉറങ്ങാൻ പറ്റുക, ഞാൻ ആണെങ്കിൽ എനിക്ക് ഉറങ്ങാൻ പോലും പറ്റില്ലല്ലോ എന്ന്.
അങ്ങനെ ഒരുപാട് സങ്കടങ്ങളും കടുത്ത വൈരാഗ്യവുമുള്ള ഒരു സ്ത്രീ തിരിച്ചു വരുമ്പോൾ അത് എനിക്ക് അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയുമോ എന്ന് സംശയമുണ്ടായിരുന്നു. ദൃശ്യത്തിന്റെ ഒന്നാം ഭാഗത്തും എന്നെ എന്തുകൊണ്ട് തെരഞ്ഞെടുത്തു എന്ന് ഞാൻ ചോദിച്ചിട്ടുണ്ട്.
അന്ന് ഞാൻ ടിവി സീരിയലിൽ അഭിനയിക്കുന്ന സമയമായിരുന്നു. പക്ഷേ ജീത്തു സാറും ലാലേട്ടനും ഇത് ആശ ചെയ്താൽ ശരിയാകും എന്ന് ആത്മവിശ്വാസം പകർന്നു തന്നു.
എനിക്ക് ഇങ്ങനെ ഒരു കഥാപാത്രം അഭിനയിക്കാനുള്ള അവസരം തന്നതിനും മലയാളികളുടെ മനസ്സിൽ ഒരു ഇടം നേടി തന്നതിനും ജീത്തു സാറിനോടും ലാലേട്ടനോടും ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക