സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സ്പോർട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് പദവി രാജിവച്ച എൻ. ധീരജ് കുമാറിനെ സി.പി.എമ്മിൽ നിന്ന് പുറത്താക്കി. പാര്‍ട്ടിയുടെ യശസ്സിന് കളങ്കം വരുത്തുന്ന നിലയില്‍ പ്രവർത്തിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
അതേസമയം സീറ്റ് നിഷേധിച്ചതിനെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങളെ തള്ളി ജയരാജൻ തന്നെ രംഗത്തെത്തി. തന്റെ ചിത്രം അനുവാദമില്ലാതെ ഉപയോഗിച്ച് പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി.
2014ൽ കണ്ണൂർ അമ്പാടിമുക്ക് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അർഎസ്.എസ് -ബിജെപി പ്രവർത്തകർ ധീരജ് കുമാറിന്റെ നേതൃത്വത്തിലാണ് സി പി എമ്മിൽ ചേർന്നത്. ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജൻ ഇവരെ പാർട്ടിയിൽ എത്തിക്കാൻ പ്രധാന പങ്ക് വഹിച്ചു. പിന്നിട് അമ്പാടിമുക്ക് സഖാക്കൾ എന്നറിയപ്പെട്ട ഈ സംഘത്തിന്റെ നേതൃത്വം ധീരജിനായിരുന്നു. ജയരാജന്റെ അടുത്ത അനുയായിരുന്ന ധീരജ് സമൂഹമാധ്യമങ്ങളിൽ ജയരാജനു വേണ്ടി നിരന്തരം വാദിച്ചു. എൽ.ഡി.എഫ് അമ്പാടിമുക്ക് ബൂത്ത് കമ്മിറ്റി പ്രസിഡൻ്റ് കൂടിയായിരുന്നു ധീരജ്.
പ്രതിഷേധങ്ങളെ അപ്പാടെ തള്ളി ജയരാജൻ തന്നെ രംഗത്തെത്തിയതോടെയാണ് ധീരജിനെതിരെയുള്ള നടപടി പാർട്ടി പ്രഖ്യാപിച്ചത്.പള്ളിക്കുന്ന് ലോക്കൽ കമ്മിറ്റിക്കു കീഴിലെ ചെട്ടിപ്പീടിക ബ്രാഞ്ച് അംഗമായ ധീരജ്കുമാറിനെതിരെയുള്ള നടപടി ജില്ലാ കമ്മിറ്റി തന്നെ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. പ്രതിഷേധങ്ങളെ പൂർണമായി തള്ളുന്ന നിലപാടാണ് ജയരാജൻ സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക