ഉത്തരാഖണ്ഡ് ബിജെപിയിൽ പുതിയ പൊട്ടിത്തെറികൾക്കു വഴിമരുന്നിട്ട് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജിവച്ചു. നാളുകളായി പാർട്ടിയിൽ പുകഞ്ഞിരുന്ന ആഭ്യന്തര കലഹത്തിനു പിന്നാലെയാണ് രാജി. ബുധനാഴ്ച സംസ്ഥാന നിയമസഭാ കക്ഷിയോഗം ചേർന്ന് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നാണു വിവരം.
ഉന്നത വിദ്യാഭ്യാസ മന്ത്രി ധൻ സിങ് റാവത്തായിരിക്കും പുതിയ മുഖ്യമന്ത്രിയെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. എംപിമാരും മുതിർന്ന ബിജെപി നേതാക്കളുമായ അജയ് ഭട്ട്, അനിൽ ബാലുനി എന്നിവരുടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. കുമയൂൺ മേഖലയിൽനിന്നുള്ള ഒരാളെ ഉപ മുഖ്യമന്ത്രിയായി നിയമിക്കാനും നീക്കമുണ്ട്.എംഎൽഎ പുഷ്കർ സിങ് ധാമിയെയാണ് ഈ സ്ഥാനത്തേക്കു പരിഗണിക്കുന്നത്.
മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ്ങിന്റെ പ്രവർത്തനങ്ങളിൽ സംസ്ഥാന ബിജെപി നേതൃത്വത്തിനുണ്ടായിരുന്ന അതൃപ്തിയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ രാജിയിലേക്കു നയിച്ചിരിക്കുന്നത്.
ത്രിവേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലാണ് അടുത്ത തിരഞ്ഞെടുപ്പ് നേരിടാനിരിക്കുന്നതെങ്കിൽ ബിജെപിയെ കാത്തിരിക്കുന്നതു പരാജയമാണെന്നും സംസ്ഥാന നേതാക്കളിൽ ഒരു വിഭാഗം വ്യക്തമാക്കിയിരുന്നു. പരാതി ശക്തമായതിനെത്തുടർന്ന് കേന്ദ്ര നേതൃത്വം പാർട്ടി ഉപാധ്യക്ഷൻ രമൺ സിങ്, ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതം എന്നിവരെ നിരീക്ഷകരായി സംസ്ഥാനത്തേക്ക് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക