റിയാദ്: സൗദി അറേബ്യയിൽ വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ യോഗ്യതാ പരീക്ഷ ജൂലൈ മുതൽ. പുതിയ തൊഴിൽ വിസയിലെത്തുന്നവർക്ക് വർക്ക് പെർമിറ്റ് ലഭിക്കാനും നിലവിലുള്ളവർക്ക് വർക്ക് പെർമിറ്റ് പുതുക്കാനും നിർബന്ധമായ ഈ പരീക്ഷ ആദ്യ ഘട്ടത്തിൽ 23 തസ്തികകളിലാണ്. പ്രൊഫഷണൽ സ്വഭാവത്തിലുള്ള തസ്തികകളിലാണ് ആദ്യം ഈ പരീക്ഷ നിർബന്ധമാക്കുന്നത്.
പരീക്ഷ അഞ്ച് ഭാഷകളിലാണ് നടത്തുന്നത്. അറബി, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, ഫിലിപ്പിനോ ഭാഷകളിൽ ഒന്ന് തെരഞ്ഞെടുത്ത് പരീക്ഷ എഴുതാം. സ്ഥാപനങ്ങളെ അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് പരീക്ഷാ തീയതി നിർണയിച്ചിരിക്കുന്നത്. മുവായിരമോ അതിൽ കൂടൂതലോ തൊഴിലാളികളുള്ള വൻകിട സ്ഥാപനങ്ങളിലുള്ളവർക്കാണ് ജൂലൈയിൽ പരീക്ഷ ആരംഭിക്കുക.
500 മുതൽ 2999 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്ക് സെപ്റ്റംബർ മുതലും 50 മുതൽ 499 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്ക് ഒക്ടോബർ മുതലും പരീക്ഷ തുടങ്ങും. ആറ് മുതൽ 49 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്ക് നവംബർ മൂന്ന് മുതലും ഒന്ന് മുതൽ അഞ്ച് വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്ക് 2022 ഫെബ്രുവരി മുതലും പരീക്ഷ നിർബന്ധമാക്കുമെന്ന് സൗദി മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക