ഗുജറാത്തി പത്രമായ സന്ദേശിൽ എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പരസ്യം നൽകിയ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏതു മലയാളി ആണ് ഗുജറാത്തിയിലുള്ള പത്രം വായിക്കുന്നത് എന്ന് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
കോടിക്കണക്കിന് രൂപയുടെ പരസ്യം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്ക് കൊടുക്കുകയാണ്. ഇന്ത്യയ്ക്ക് അകത്തും ഇന്ത്യയ്ക്ക് പുറത്തും വിവിധ ഭാഷകളിൽ പരസ്യം കൊടുക്കുകയാണ്. ജനങ്ങളെ ദ്രോഹിച്ച, അഞ്ചു വര്‍ഷം കൊണ്ട് എല്ലാ മേഖലയും തകർത്ത ഒരു ജനവിരുദ്ധ സർക്കാരിനെ വെള്ളപൂശാൻ കേരളത്തിലെ മാധ്യമങ്ങൾക്ക് എന്ത് ഉത്തരവാദിത്വം എന്നും ചെന്നിത്തല ചോദിച്ചു.
അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന ഒരു സര്‍ക്കാരിനെ വെള്ള പൂശാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ഓരോ തിരഞ്ഞെടുപ്പ് സര്‍വേയും. 200 കോടി രൂപയുടെ പരസ്യമാണ് ഈ സര്‍ക്കാര്‍ അവസാന കാലഘട്ടത്തിൽ നൽകിയത്. അതിൽ 57 കൂടി രൂപ കിഫ്ബിയിൽ നിന്നായിരുന്നു. പരസ്യങ്ങൾ കൊടുത്തതിന്റെ ഉപകാരസ്മരണയാണ് ഇപ്പോൾ മാധ്യമ സർവേകളിലൂടെ കാണാൻ കഴിയുന്നത് എന്നും ചെന്നിത്തല പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ വാക്കുകൾ
“എന്റെ കയ്യിൽ ഉള്ളത് ഗുജറാത്തിലെ ഒരു പത്രമാണ്. ഏതു മലയാളി ആണ് ഗുജറാത്തിയിലെ പത്രം വായിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ പരസ്യം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്ക് കൊടുക്കുകയാണ്. എനിക്ക് ഗുജറാത്തി വായിക്കാൻ അറിയില്ല. ഗുജറാത്തിൽ കേരളത്തിന്റെ പരസ്യമാണ്. ഇന്ത്യയ്ക്ക് അകത്തും ഇന്ത്യയ്ക്ക് പുറത്തും വിവിധ ഭാഷകളിൽ പരസ്യം കൊടുക്കുകയാണ്.
ഇത് ഗുജറാത്തിലെ ഒരു പത്രം ഇറക്കിയതാണ്. ഇതിന്റെ പേര് വായിക്കാൻ എനിക്ക് അറിയില്ല. ഇതാണ് നടന്നു കൊണ്ടിരിക്കുന്നത്. ജനങ്ങളെ ദ്രോഹിച്ച, അഞ്ചു വര്‍ഷം കൊണ്ട് എല്ലാ മേഖലയും തകർത്ത ഒരു ജനവിരുദ്ധ സർക്കാരിനെ വെള്ളപൂശാൻ കേരളത്തിലെ മാധ്യമങ്ങൾക്ക് എന്ത് ഉത്തരവാദിത്വം. ഞങ്ങൾ മാധ്യമ സിണ്ടിക്കേറ്റ് എന്ന് വിളിച്ച് നിങ്ങളെ അക്രമിക്കാത്തത് കൊണ്ടാണോ?
നിങ്ങളോടു ഞങ്ങൾ കടക്ക് പുറത്ത് എന്ന് പറയാത്തത് കൊണ്ടാണോ? ഞങ്ങൾക്ക് അനൂകൂല്യങ്ങൾ നല്കാൻ കഴിയാത്തതു കൊണ്ടാണോ?
കേരളത്തിലെ പ്രതിപക്ഷത്തിന് ന്യായമായി ലഭിക്കേണ്ട ഒരു പരിഗണനയും ലഭിക്കുന്നില്ല എന്നുള്ളത് ജനങ്ങൾ അറിയാൻ വേണ്ടിയാണ് ഞാനിത് പറയുന്നത്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക