ഒരു സമ്മാനവും ഇല്ലെന്ന് കരുതി കുപ്പത്തൊട്ടിയിലെറിഞ്ഞു കളഞ്ഞ ലോട്ടറി ടിക്കറ്റ് ജാഫറിന് സമ്മാനിച്ചത് 75 ലക്ഷം രൂപയുടെ സൗഭാഗ്യം. കേരള സർക്കാരിന്റെ സ്ത്രീ ശക്തി ലോട്ടറിയുടെ 23ന് നടന്ന നറുക്കെടുപ്പിലെ 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനമാണ് കട്ടുപ്പാറ സ്വദേശി കുറുവക്കുന്നൻ ജാഫറിന് ലഭിച്ചത്.
പുലാമന്തോൾ ടൗണിലെ ഇന്ത്യൻ ലോട്ടറി ഏജൻസിയിലെ വട്ടപ്പറമ്പിൽ ശശികുമാറിന്റെ കയ്യിൽനിന്നാണ് ലോട്ടറി ടിക്കറ്റെടുത്തത്.
ഒന്നിച്ച് 6 ടിക്കറ്റുകളാണ് വാങ്ങിയത്. നറുക്കെടുപ്പ് കഴിഞ്ഞ ഉടനെ 5,000 മുതൽ താഴേക്കുള്ള ചെറിയ സമ്മാനങ്ങൾ ഒത്തു നോക്കിയെങ്കിലും ഒന്നും കണ്ടില്ല. വലിയ സമ്മാനങ്ങൾ കിട്ടില്ലെന്ന വിശ്വാസത്തിൽ അപ്പോൾ തന്നെ ലോട്ടറി ടിക്കറ്റുകൾ വീട്ടിലെ കുപ്പത്തൊട്ടിയിലേക്കിട്ടു.
പുലാമന്തോളിൽ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതറിഞ്ഞ് ടിക്കറ്റ് ഒന്നുകൂടി പരിശോധിച്ചപ്പോഴാണ് തനിക്ക് ലോട്ടറി അടിച്ച വിവരം അറിയുന്നത്. സമ്മാനാർഹമായ ടിക്കറ്റ് പുലാമന്തോളിലെ കട്ടുപ്പാറ ബാങ്ക് ശാഖയിലേൽപിച്ചു.
സ്ഥിരമായി പലയിടങ്ങളിൽ നിന്നായി ടിക്കറ്റ് എടുക്കാറുള്ളയാളാണ് ജാഫർ. 6 ടിക്കറ്റുകൾ ഒന്നിച്ചെടുക്കുന്ന രീതിയാണ് ജാഫറിന്. ഒരു വർഷം മുൻപ് മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപ ലഭിച്ചിരുന്നു. ഇതും പുലാമന്തോളിൽ നിന്നെടുത്ത ടിക്കറ്റിനാണ് ലഭിച്ചത്. പിന്നീട് പലതവണ 5,000 വരെ കിട്ടിയിട്ടുണ്ട്.
മുൻപൊരിക്കൽ ഒന്നുമില്ലെന്ന് കരുതി കത്തിച്ചു കളഞ്ഞ 3 ടിക്കറ്റുകളിൽ 1,000 രൂപവീതം സമ്മാനമുണ്ടെന്ന് പിന്നീട് മനസ്സിലാക്കിയ സംഭവവും ഉണ്ടായി. കട്ടുപ്പാറയിലെ കെഎസ്ഇബി സെക്ഷൻ ഓഫിസിൽ താൽക്കാലിക ഡ്രൈവറായി ജോലി ചെയ്യുകയാണ്.
ഭാര്യയും 3 മക്കളുമുണ്ട്. നിലവിൽ സഹോദരനും 3 സഹോദരിമാർക്കുമൊപ്പം തറവാട്ടു വീട്ടിലാണ് താമസം. കുറച്ച് സ്ഥലം വാങ്ങി സ്വന്തമായി ഒരു വീടു വയ്ക്കണമെന്നതാണ് ജാഫറിന്റെ ആഗ്രഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക