യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് റിഷഭ് പന്ത് അടുത്ത് തന്നെ ഇന്ത്യന്‍ ടീമിന്റെ നായകനായാലും അത്ഭുതപ്പെടാനില്ലെന്ന് മുന്‍ താരം മുഹമ്മദ് അസ്ഹറുദ്ദീന്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനായി റിഷഭ് പന്തിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുഹമ്മദ് അസ്ഹറുദ്ദീന്റെ വാക്കുകള്‍.
‘റിഷഭ് പന്തിന്റെ അതിശയിപ്പിക്കുന്ന ഏതാനും മാസങ്ങളാണ് കടന്നു പോയത്. മൂന്ന് ഫോര്‍മാറ്റിലും തന്റെ സാന്നിധ്യം ഉറപ്പിക്കുന്നു. അടുത്ത് തന്നെ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സെലക്ടര്‍മാര്‍ പരിഗണിക്കുന്നവരില്‍ മുന്‍നിരയില്‍ റിഷഭ് പന്തുണ്ടാവും. പന്തിന്റെ അറ്റാക്കിംഗ് ക്രിക്കറ്റ് ഇന്ത്യയെ ഭാവിയില്‍ നല്ല നിലയില്‍ എത്തിക്കും’ അസ്ഹറുദ്ദീന് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഏറ്റ പരിക്കിനെ തുടര്‍ന്ന് ശ്രേയസ് അയ്യര്‍ ഐ.പി.എല്ലില്‍നിന്ന് പുറത്തായതോടെയാണ് പന്തിലേക്ക് നായക ദൗത്യം എത്തിയത്. ശിഖര്‍ ധവാന്, സ്റ്റീവ് സ്മിത്ത്, ആര്.അശ്വിന് എന്നീ സീനിയര്‍ താരങ്ങളെ മറികടന്നാണ് പന്തിന്റെ സ്ഥാനാരോഹണം. സമീപകാലത്തായി ഇന്ത്യയ്ക്കായി മൂന്നു ഫോര്‍മാറ്റിലും മിന്നും ഫോമിലാണ് പന്ത്. ഈ ഫോം ഐ.പി.എല്ലിലും തുടരാനായാല്‍ അത് ടീമിന് ഏറെ ഗുണകരമാകും.
ഏപ്രില്‍ 9 നാണ് ഐ.പി.എല്‍ 14ാം സീസണ് ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. ചെന്നൈയാണ് ഉദ്ഘാടന മത്സരത്തിന് വേദിയാകുന്നത്. ഏപ്രില്‍ 10ന് ചെന്നൈക്കെതിരെയാണ് സീസണിലെ ഡല്‍ഹിയുടെ ആദ്യ മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക