ചോദ്യം ചോദിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകനോട് രോഷപ്രകടനവുമായി വൈദ്യുതി മന്ത്രി എംഎം മണി. സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി പുതിയ വൈദ്യുതി കരാര്‍ ഉണ്ടാക്കിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തില്‍ മറുപടി പറയവെയാണ് എംഎം മണി മാധ്യമ പ്രവര്‍ത്തകനോട് കയര്‍ത്തത്.
‘ഈ കൊണ കൊണാന്ന് എന്നോട് ചോദിക്കരുത്. ഞാന്‍ പറയുന്നത് കേള്‍ക്ക്. എന്നിട്ട് അത് കൊടുക്കാന്‍ പറ്റുമെങ്കില്‍ കൊടുക്ക്. ഇല്ലെങ്കില്‍ നിങ്ങള്‍ പോകൂ. എനിക്ക് നിങ്ങളെ കാണണമെന്ന് ഒരിതും ഇല്ല. അതേ ഉള്ളൂ. ചുമ്മാ അതും ഇതൊക്കെ എന്റെടുത്ത് പറഞ്ഞാല്‍ ഞാന്‍ വല്ലോം ഒക്കെ പറയും. അറിയാമല്ലോ. ന്യായം പറഞ്ഞാല്‍ ന്യായം.’ എന്നായിരുന്നു എംഎം മണി പറഞ്ഞത്.
അതേസമയം കെഎസ്ഇബി അഴിമതി ആരോപണം എംഎം മണി നിഷേധിച്ചു. വൈദ്യൂതി വാങ്ങുന്നതിനായി സര്‍ക്കാരോ അദാനിയോ കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്നും രമേശ് ചെന്നിത്തല വിഢിത്തം പറയുകയാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് പുറമേ നിന്നും വൈദ്യുതി വാങ്ങുന്നത്.
പൊതു മേഖലയില്‍ നിന്നും മാത്രമാണ് വൈദ്യൂതി വാങ്ങുന്നത്. ഒരു സ്വകാര്യ കമ്പനിയുമായും കെഎസ്ഇബിക്ക് കരാറില്ല. പ്രതിപക്ഷ നേതാവ് തെറ്റിദ്ധരിപ്പക്കുകയാണെന്നും എംഎം മണി കൂട്ടി ചേര്‍ത്തു.
പൊതു പ്രവര്‍ത്തനത്തിന്റെ ബാലപാഠം അറിയുന്നവര്‍ റേഷന്‍ വിതരണത്തിനെതിരെ പരാതി കൊടുക്കുമോയെന്നും എംഎം മണി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക