‘റേഷൻ കിട്ടിയ അരി തീർന്നു. ഇന്നലെ വച്ച കഞ്ഞിയുടെ വെള്ളം കുടിച്ചിട്ടാണ് നിൽക്കുന്നത്’ പോസ്റ്റൽ വോട്ടു രേഖപ്പെടുത്താൻ ഉദ്യോഗസ്ഥർ വീട്ടിലെത്തിയ ദിവസം 83കാരി പാറുഅമ്മ പറഞ്ഞ വാക്കുകളാണ്. സർക്കാർ കേരളത്തിലാകെ സ്ഥാപിച്ച കൂറ്റൻ പരസ്യ ബോർഡിൽ മോഡലാക്കിയ വയോധികയാണു കളമശേരി സ്വദേശി പാറു.
പുരയുടെ ഷീറ്റിനു മുകളിൽ കാറ്റിൽ ഒടിഞ്ഞുവീണ മരക്കൊമ്പ് വെട്ടിമാറ്റിയിട്ടില്ല, തൊട്ടു സമീപത്തു ജീർണിച്ചു നിൽക്കുന്ന തെങ്ങിൻതടി മറിഞ്ഞുവീണാൽ എന്തു സംഭവിക്കുമെന്നു ചിന്തിക്കാനേ കഴിയില്ല. പുരപ്പുറത്തു ഒടിഞ്ഞുവീണ മരക്കൊമ്പ് നീക്കാനോ ദ്രവിച്ചു വീഴാറായി നിൽക്കുന്ന തെങ്ങ് വെട്ടിമാറ്റാനോ ആരും സഹായിക്കുന്നുമില്ലെന്ന് ഇവർ പറയുന്നു.
‘ഞാൻ 100 വയസ്സുവരെ ജീവിക്കും, എന്റെ ജാതകത്തിൽ അങ്ങനെ പറഞ്ഞിട്ടുണ്ട്’ ആദ്യമായി വീട്ടിലിരുന്ന് വോട്ടു ചെയ്തതിന്റെ അടയാളമായ മഷി പുരട്ടിയ കൈവിരൽ ഉയർത്തിക്കാട്ടി പാറു മുത്തശ്ശി (83) അഭിമാനത്തോടെ നിന്നു. പൈപ്പ് ലൈൻ റോഡിലെ വീട്ടിൽ പാറു മുത്തശ്ശിയുടെ പോസ്റ്റൽ വോട്ടു രേഖപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് 2 പ്രാവശ്യം എത്തേണ്ടി വന്നു.
ആദ്യദിനം എത്തിയപ്പോൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കൈവശം ഉണ്ടായിരുന്നില്ല. അത് മകളുടെ വീട്ടിലായിരുന്നു. ഉദ്യോഗസ്ഥർ എത്തിയപ്പോൾ വോട്ടുചോദിച്ചു വരുന്നതാണെന്നാണ് ആദ്യം കരുതിയത്. രണ്ടാം ദിവസം രാവിലെ ഉദ്യോഗസ്ഥർ വീണ്ടും എത്തി. മകളുടെ സഹായത്തോടെ അമ്മൂമ്മയുടെ വോട്ടും രേഖപ്പെടുത്തി.
1957ൽ വോട്ടു ചെയ്തതും സ്ഥാനാർഥി ആരായിരുന്നു എന്നതെല്ലാം ഓർമ തെറ്റാതെ പാറു പറയും. ഒറ്റമുറി വീട്ടിൽ പാറുമുത്തശ്ശി തനിച്ചാണ് താമസം. പൈപ്പ്ലൈൻ റോഡിൽ ഇപ്പോൾ താമസിക്കുന്ന ഒറ്റമുറി വീട് നേരത്തേ ഷീറ്റുകൾ ഉപയോഗിച്ചുള്ളതായിരുന്നു.
അത് കത്തിപോയപ്പോൾ കുസാറ്റിലെ ബിടെക് എൻജിനീയറിങ് വിദ്യാർഥികൾ നിർമിച്ചു നൽകിയതാണ് ഇപ്പോഴത്തെ വീട്. കുസാറ്റ് ക്യാംപസിനോട് ഇഴുകിച്ചേർന്നതാണ് ജീവിതം.
ക്യാംപസിലെ കെട്ടിടങ്ങളും വഴികളും വൃത്തിയാക്കുന്നതിനു സഹായിച്ചിരുന്നു. അതിന്റെ ഓർമയ്ക്കാണ് കുട്ടികൾ വീടു നിർമിച്ചു നൽകിയത്. കോവിഡ് കാലമായതിനാൽ ഇപ്പോൾ കുസാറ്റ് ക്യാംപസിൽ പോകാനാവുന്നില്ലെന്നതിന്റെ സങ്കടമുണ്ടു മുത്തശ്ശിക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക