തോമസ് ഐസക്ക് അറിഞ്ഞോ അറിയാതെയോ എന്തൊക്കെയോ പുലമ്പുന്നുവെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല. തോമസ് ഐസക്ക് പിണറായിയെ ഇങ്ങനെ വെട്ടിലാക്കുന്നത് എന്തിനാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ധനകാര്യവിദഗ്ധനായി ചമഞ്ഞു നടക്കുന്ന തോമസ് ഐസക്കിന്റെ ഫ്യൂസ് മുഖ്യമന്ത്രി ഊരി വിട്ടതിന്റെ ദേഷ്യം തീര്‍ക്കുകയാണ് തോമസ് ഐസക്ക് ചെയ്യുന്നത്. ചെന്നിത്തല പറഞ്ഞു.
അദാനിയുമായി ഒരു കരാറും സംസ്ഥാന സര്‍ക്കാരോ വൈദ്യുതി ബോര്‍ഡോ ഉണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ഉറപ്പിച്ചു പറയുകയും രേഖകളുണ്ടെങ്കില്‍ ഹാജരാക്കാന്‍ വെല്ലുവിളിക്കുകയും ചെയ്യുന്നതിനിടയില്‍ അദാനിയുമായി കെ.എസ്.ഇ.ബി. നടത്തിയ ഇടപാടിന്റെ മുഴുവന്‍ വിശാംശങ്ങളും വെളിപ്പെടുത്തുകയാണ് തോമസ് ഐസക്ക് ചെയ്തരിക്കുന്നത്. എന്നിട്ട് ഒന്നും അറിയാത്തതുപോലെ ഇതിലെന്താ കുഴപ്പമെന്നും ചോദിക്കുന്നു. കുഴപ്പമൊന്നുമില്ലെങ്കില് പിന്നെ അദാനിയുമായി ഒരു കരാറുമില്ലെന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും പറയുമ്പോള്‍ കരാറിന്റെ വിശദാംശങ്ങള്‍ മുഴുവന്‍ നല്‍കിയിട്ട് ഇതിലെന്താ കുഴപ്പമെന്ന് ധനമന്ത്രി ചോദിക്കുന്നതെന്തിന്?
പിണറായിയോടുള്ള വിരോധം തന്റെ ചുമലില്‍ ചാരി തീര്‍ക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് 5000 കോടിരൂപ മിച്ചം വച്ചിട്ടാണ് ധനകാര്യമന്ത്രി സ്ഥാനത്ത് നിന്ന് തോമസ് ഐസക്ക് പറഞ്ഞതിന്റെ പൊള്ളത്തരം തുറന്നു കാട്ടിയിരുന്നതും തോമസ് ഐസക്കിന് അത്ര രസിച്ചിട്ടില്ല എന്ന് തോന്നുന്നുവെന്ന് ചെന്നിത്തല കളിയാക്കി.
ഇത്രയും കാലം പ്രതിപക്ഷനേതാവായിരുന്നിട്ടും രമേശ് ചെന്നിത്തല ധനകാര്യമാനേജ്മെന്റിനെക്കുറിച്ച് ഒന്നും പഠിച്ചില്ല എന്നാണ് ധനമന്ത്രി പറയുന്നത്.
ഏതായാലും മൂക്കറ്റം കടത്തില്‍ നില്ക്കുന്ന ഒരാള്‍ അയല്ക്കാരനില്നിന്ന് കുറേ പണം കൂടി കടം വാങ്ങി വയ്ക്കുയും കുറെ കടം കൂടി ചോദിക്കുകയും ചെയ്തിട്ട് ഇതാ പണം മിച്ചമിരിക്കുന്നുത് കണ്ടില്ലേ എന്ന് ചോദിക്കുന്ന ധനതത്വശാസ്ത്രം തനിക്ക് പിടിയില്ലെന്നും അത് തോമസ് ഐസക്കിനേ അറിയാവൂ എന്നും ചെന്നിത്തല പറഞ്ഞു.
നിത്യച്ചെലവിന് പോലും പണമില്ലാതെ നട്ടം തിരിയുകയാണ് സംസ്ഥാന സര്‍ക്കാര്‍. ശമ്പളം നല്‍കാനും കടമെടുക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ നാല് മാസത്തിനിടയില്‍ 22,000 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കടമെടുത്തത്. സംസ്ഥാനത്തിന്റെ ആകെ കടബാധ്യത മൂന്നരലക്ഷം കോടിയായി കുതിച്ചുയര്‍ന്നിരക്കുന്നു. ഈ സര്‍ക്കാര്‍ മാത്രം വരുത്തിവച്ച കടം ഒരുലക്ഷത്തി അറുപത്തിമൂവായിരം കോടി രൂപയാണ്.
എന്നിട്ടാണ് ഞാന്‍ 5000 കോടി മിച്ചം വച്ചിട്ട് പോകുന്നു എന്ന് തോമസ് ഐസക്ക് പറയുന്നത്.
തോമസ് ഐസക്കിന്റെ ഈ വൈദഗ്ധ്യം പിണറായി വിജയന് നന്നായി ബോധിച്ചതിനാലാണ് ഇത്തവണ അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചത്.
ഇനിയും ഇത് വഴി വരില്ലേ, ആനകളെ തെളിച്ചു കൊണ്ട് എന്നാണ് തോമസ് ഐസക്ക് ഫേസ് ബുക്ക് പോസ്റ്റില്‍ എന്നെ പരിഹസിക്കുന്നത്.എന്റെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം. ഏതായാലും തോമസ് ഐസക്കിന്റെ ആന സവാരി പിണറായി അവസാനിപ്പിച്ചിരിക്കുകയാണല്ലോ? ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക