മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ജാനകി ഓം കുമാറിനെതിരേയും നവീന്‍ റസാക്കിനെതിരേയും നടക്കുന്ന വിദ്വേഷ പ്രചരണത്തില്‍ പ്രതികരിച്ച് മന്ത്രി വിഎസ് സുനില്‍ കുമാര്‍.
സമൂഹത്തില്‍ വിഷം കലര്‍ത്തുന്ന സാമൂഹിക വിരുദ്ധരാണ് ഇത്തരത്തില്‍ പ്രചരണം നടത്തുന്നതെന്നും ട്രെയിനിന്റെ കക്കൂസിന്റെ അകത്ത് തെറി എഴുതിവെക്കുന്ന മാനസിക രോഗികളെ എങ്ങനെ അവഗണിക്കുന്നുവോ അതുപോലെ അവഗണിക്കേണ്ടവരാണ് ഇത്തരക്കാരെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
‘ഇവരുടെ വാക്കുകള്‍ നമ്മള് ശ്രദ്ധിക്കാന്‍ പോലും പോകരുത്. അവര്‍ സമൂഹത്തില്‍ വിഷം കലര്‍ത്തുന്ന സാമൂഹിക വിരുദ്ധരായിട്ടുള്ള ആളുകളാണ്. നമ്മുടെ ട്രെയിനിന്റെ കക്കൂസിന്റെ അകത്ത് തെറി എഴുതിവെക്കുന്ന ആളുകള്‍ ഉണ്ടല്ലോ ആ മാനസിക രോഗികളെ എങ്ങനെ അവഗണിക്കുന്നുവോ അതുപോലെ അവഗണിക്കേണ്ടവരാണ് ഇത്തരക്കാരും.
കുട്ടികള്‍ക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. അവര്‍ ഒരുമിച്ച് പഠിക്കുകയും ആഹാരം കഴിക്കുകയും ചെയ്യുന്നവരാണ്. നമ്മള് വീഡിയോ കാണുമ്പോള്‍ ആഹ്ലാദിക്കുന്നു. എന്നാല്‍ വര്‍ഗീയ വാദികള്‍ അവരുടെ മതമാണ് കാണുന്നത്.വിദ്യാഭ്യാസം ഉണ്ടെങ്കിലും വിവരം ഉണ്ടാവണമെന്നില്ല’ മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു.
ഇരുവരും ചെയ്ത മുപ്പത് സെക്കന്റ് വീഡിയോയ്ക്കെതിരെയാണ് സംഘപരിവാര്‍ ആക്രമണം നടന്നത്. വിദ്വേഷപ്രതികരണവുമായി അഭിഭാഷകന് കൃഷ്ണരാജായിരുന്നു രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക