ഫഹദ് ഫാസില്‍ ദിലീഷ് പോത്തന് ചിത്രം ജോജിയെ വിമര്‍ശിച്ച കവി സച്ചിദാനന്ദന് മറുപടിയുമായി സിനിമ പ്രവര്‍ത്തകനായ അരുണ്‍ സദാനന്ദന്.
സച്ചിദാനന്ദന് പറഞ്ഞത് പോലെ ഷേക്സ്പിയര് പൊട്ടിക്കരയുകയോ പൊട്ടിച്ചിരിക്കുകയോ ഒന്നുമല്ല, ജോജി കണ്ട ശ്യാം പുഷ്കരനേയും ദിലീഷ് പോത്തനേയും കയ്യടിച്ച് പ്രോത്സാഹിപ്പിക്കുയാണെന്നാണ് അരുണ്‍ പറയുന്നത്.
കാര്യത്തിലേക്ക് കടക്കാം, സ്പോയിലേഴ്സ് സ്വാഭാവികം!
ഇന്നലെ നമ്മുടെ ജിഷ്ണു ഡോക്റ്റര്‍ മാക്ബെത്തിലെ കീ ഡയലോഗില്‍ ഒന്നാണ് ഇതെന്ന് നമുക്ക് പറഞ്ഞു തന്നു, ‘ഓ , നെവര്‍ ഷാള്‍ സണ്‍ ദാറ്റ് മോറോ സീ!യുവര്‍ ഫേസ്, മൈ തെയിന്‍, ഈസ് ആസ് എ ബുക്ക് വ്തെരെ മെന്‍ മെയ് റെയ്ഡ് സ്ട്രെങ്ക് മാറ്റേഴ്സ്.
ടു ബേഗില് ദി ടൈം, ലുക്ക് ദി ടൈം. ബെയര്‍ വെല്‍ക്കം ഇന്‍ യുവര്‍ ഐ, യുവര്‍ ഹാന്‍ഡ്, യുവര്‍ ടങ്ക്. ലുക്ക് ദി ഇന്നസെന്റ് ഫ്ലവര്‍, ബട്ട് ബി ദി സെര്‍പെന്റ അണ്ടര്‍ ടി’.
മാക്ബത്തിനെ ആധാരമാക്കി എടുക്കപ്പെട്ട സിനിമകളിലും നാടകങ്ങളിലും ഒക്കെ ലേഡി മാക്ബത്തിന്റെ ഈ ഉപദേശം ഉണ്ടാവും. മി.ജയരാജ് ‘വീരം’ ചെയ്തപ്പോള്‍ അദ്ദേഹം ഈ പ്രസ്തുത ഡയലോഗിന് മൊഴി മാറ്റം വരുത്തുന്നത് ഇങ്ങനെയാണ്, ”ഇങ്ങളെ ഈ മുഖം ആളോള് സംശയിക്കും.
ഓറെ പറ്റിക്കുന്ന മുഖമാ വേണ്ടെ. കാഴ്ചയ്ക്ക് പൂ പോലെ, കാര്യത്തിന് പൂവിന്റെ അടിയിലെ പാമ്പ് പോലെ”. എഴുത്ത് ഭംഗികൊണ്ട് എനിക്ക് അങ്ങേയറ്റം പ്രിയപ്പെട്ട മലയാളം ആണിത്.
ഇനി ജോജിയിലേയ്ക്ക് വരുമ്പോള്‍ ബിന്‍സി റാന്നി സെന്റ് തോമസ് കോളേജില്‍ നിന്നും ബി എ ഇംഗ്ലീഷ് കഴിഞ്ഞതാണോ എന്ന് തിട്ടമില്ല, പക്ഷെ കഥ മാക്ബെത്ത് ആവുമ്പോള്‍ മേല്‍പ്പറഞ്ഞ ഡയലോഗ് ബിന്‍സി പറഞ്ഞു തന്നെ ആകണം.
അവിടെയാണ് ബിന്‍സി ഒറ്റ വരിയില്‍ ‘മാസ്ക്ക് എടുത്ത് വയ്ക്കൂ’ എന്ന് പറയുന്നത്. ആളുകളെയാണ് പറ്റിക്കേണ്ടത്, ആള്‍ക്കൂട്ടം – ചാക്കാലയ്ക്ക് വന്നവര്‍ – നമ്മളെ കാണിച്ചതിന് ശേഷമാണ് ഈ ഡയലോഗ്.
പ്രിയപ്പെട്ട ശ്യാമിനെ എഴുനേറ്റ് നിന്ന് കയ്യടിച്ച് ഞാന്‍ ആദരിച്ച ഒരു നിമിഷം. തന്റെ വര്‍ക്കിന്റെ ഇത്രയും ഗംഭീരമായ – അവസരോചിതമായ (കോവിഡ്) – ഒരു മാറ്റിയെഴുത്ത് കണ്ടാല്‍ ഷേക്സ്പിയറും കയ്യടിക്കും.
എഴുതി വയ്ക്കുന്നത് വെറുതെ പകര്‍ത്തി വയ്ക്കുന്ന ഒരു സംവിധായകനല്ല മി.ദിലീഷ്. കാഴ്ചയില്‍ പൂവ് പോലെ ആവണം, പക്ഷെ കാര്യത്തിന് നീ പൂവിനടിയിലെ പാമ്പാവണം എന്ന് ബിന്‍സി ജോജിയോട് പറഞ്ഞു കഴിഞ്ഞു.
ഇനി അറിയേണ്ടത് ജോജി പാമ്പായോ എന്നാണ്, ആയെങ്കില്‍ തന്നെ കഥയുടെ ഏത് പോയിന്റില്‍, അതെങ്ങനെ ദിലീഷ് പോത്തന് നമുക്ക് കാണിച്ചു തന്നു?
ഷര്‍ട്ടിടാതെ ഗേറ്റ് ചാരുന്ന ജോമോന് അപ്പന്റെ മിനിയേച്ചര്‍ ആണെന്ന് ജോജി കാണുന്ന ആ നിമിഷം. അടുത്ത ഷോട്ടിന് സ്ക്രീന്‍ ഷോട്ട് നോക്കൂ.
പൂവിനടിയിലെ പാമ്പിനെ കണ്ടോ? വെറുതെ ആര്‍ട്ട് ഡയറക്റ്റര്‍ വിരിച്ചു കൊടുത്ത ഒരു ബെഡ് ഷീറ്റ് അല്ലത്! ജോജി ജോമോനെ കൊത്തും എന്ന് ഞാനുറപ്പിച്ച നിമിഷമായിരുന്നുവത്! ഇത് വരെ കൊച്ചു കൊച്ചു ബ്രില്യന്‍സുകള്‍ കളിച്ചു നടന്ന മി. ദിലീഷ് പോത്തന്റെ ബ്രില്യന്‍സിന്റെ ടവറിങ് പോയിന്റ്.
ഇത് കണ്ട ഷേക്സ്പിയര് കയ്യടിക്കുക മാത്രമല്ല അങ്ങേയറ്റം പ്രിയപ്പെട്ട ദിലീഷിനെ ഒന്നുമ്മ വച്ചിരിക്കുകയും ചെയ്തു എന്ന് ഞാന്‍ പറഞ്ഞാല്‍ സച്ചിദാനന്ദന് സാറിന് എങ്ങനെ തര്‍ക്കിച്ചു ജയിക്കാന്‍ പറ്റും?
കഴിഞ്ഞ ദിവസമായിരുന്നു കവി സച്ചിദാനന്ദന് ചിത്രത്തെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്. ‘ദിലീഷ് പോത്തന്റെ ‘ജോജി’ കണ്ടു. ദിലീഷിന്റെ കഴിഞ്ഞ രണ്ടു സിനിമകളും കണ്ടിരുന്നതിനാല്‍ അല്‍പ്പം പ്രതീക്ഷ ഉണ്ടായിരുന്നു. നിരൂപണവും കണ്ടിരുന്നു.
തുടക്കത്തില്‍ തന്നെ മക്ബെത്തിനോട് കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. അത് സിനിമയെ കൂടുതല്‍ അസഹ്യമാക്കി. പ്രത്യേകിച്ചും വിശാല്‍ ഭരദ്വാജിന്റെ ”മക്ബൂല്‍” പോലുള്ള അനുവര്‍ത്തനങ്ങള്‍ കണ്ടിട്ടുള്ളതു കൊണ്ട്. ഒരു നല്ല സിനിമ പോകട്ടെ, നല്ല എന്റര്ടെയ്നര് പോലും ആകാന്‍ കഴിഞ്ഞില്ല.
ഷേക്സ്പിയര് ശവക്കുഴിയില്‍ കിടന്നു പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ല. ആ തീവ്രമായ അധികാരേച്ഛയും മഹത്തായ കവിതയും എല്ലാം ഡങ്കന്‍ രാജാവിന് പകരം വരുന്ന എസ്റ്റേറ്റ് മുതലാളിയുടെ മടിയനായ മകന്റെ ധനാര്‍ത്തിയുടെ പ്രാകൃതമായ ആവിഷ്കാരമായി ചുരുങ്ങി.
( ആ പ്രേത ദര്‍ശനം തരക്കേടില്ല.) ഏതു ധനികഗൃഹത്തിലും നടക്കാവുന്ന , അനേകം സിനിമ കളില്‍ കണ്ടു മടുത്ത, പണക്കൊതിയുടെയും വിശ്വസ്തതാ- അവിശ്വസ്തതാ സംഘര്‍ഷത്തിന്റെയും പ്ലെയിങ് ഔട്ട് മാത്രം.
പ്രശ്നം വിശദാംശങ്ങളില്‍ അല്ല, കോണ്സെപ്റ്റില് തന്നെയാണ്, അതിനാല്‍ അഭിനേതാ ക്കളെയോ സാങ്കേതിക വിദഗ്ദ്ധരെയോ കുറ്റം പറയാനാവില്ല’, സച്ചിദാനന്ദന്റെ കുറിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക