നാല് പതിറ്റാണ്ടോളം തമിഴ് സിനിമാ ലോകത്ത് ഹാസ്യ സമ്രാട്ടായി നിറഞ്ഞു നിന്ന താരമാണ് നടൻ വിവേക്. തമിഴ് മക്കൾക്ക് അദ്ദേഹം ‘ചിന്നകലൈവാണർ’ ആണ്. തമിഴ് സിനിമയിലെ സൂപ്പർ സ്റ്റാറുകൾക്കൊപ്പം അഭിനയിച്ചെങ്കിലും വിവേകിന് ഒരേയൊരു സൂപ്പർ സ്റ്റാർ മാത്രമേ ഉണ്ടായിരുന്നുള്ളു.
‘ഓൾ ഇന്ത്യ സൂപ്പർ സ്റ്റാർ’ എന്ന് എല്ലാ വേദികളിലും അദ്ദേഹം അഭിമാനത്തോടെ വിശേഷിപ്പിച്ച ഇന്ത്യയുടെ മിസൈൽ മാൻ ഡോ. എ.പി.ജെ. അബ്ദുൽ കലാം ആണ് അത്.
കലാമുമായി വിവേകിനുണ്ടായിരുന്നത് ആത്മബന്ധമായിരുന്നു. ‘കലാം അയ്യാ’ എന്ന് എപ്പോഴും ആദരവോടെ അദ്ദേഹത്തെ അഭിസംബോധന ചെയ്ത വിവേക്, തമിഴ്നാട്ടിലുടനീളം ഒരു കോടി മരങ്ങൾ നടണമെന്ന അബ്ദുൽ കലാമിന്റെ ഉപദേശം യാഥാർഥ്യമാക്കുന്നതിനുള്ള പരിശ്രമത്തിലായിരുന്നു. ആഗോള താപനത്തിനെതിരെ ‘ഗ്രീൻ കലാം’ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ വിവേകിനെ സിനിമയിലെ തന്റെ പ്രിയ ചങ്ങാതിയെന്നാണ് കലാം വിശേഷിപ്പിച്ചത്.
‘ഗ്രീൻ കലാം’പദ്ധതിയുടെ ഭാഗമായി 37 ലക്ഷത്തിലധികം മരങ്ങളാണ് വിവേകിന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിലുടനീളം നട്ടത്. തന്റെ സിനിമകളിൽ പലപ്പോഴും അബ്ദുൽ കലാമിന്റെ പേര് ബഹുമാനത്തോടെ വിവേക് പരാമർശിച്ചിരുന്നു.
ഡൽഹിയിൽ ശിവാജിയുടെ ചിത്രീകരണം നടക്കുമ്പോൾ, ഒരു ടെലിവിഷൻ ചാനലിനായി രാഷ്ട്രപതി ഭവനിൽ കലാമിന്റെ അഭിമുഖം നടത്താനുള്ള അപൂർവ അവസരവും വിവേകിനു ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക