കായംകുളം :യു പ്രതിഭ എംഎല്‍എ യുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. പോസ്റ്റുകള്‍ വിവാദമായതോടെ ഇവയെല്ലാം എംഎല്‍എ ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തു. പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും എന്നായിരുന്നു ആദ്യം പ്രതിഭ ഇട്ട ഫേസ്ബുക്ക് പോസ്റ്റ്. ഇത് ജി സുധാകരനെതിരെയുള്ള ഒളിയമ്പാണെന്ന കമന്റുകള്‍ വന്നതോടെ ഈ പോസ്റ്റ് എംഎല്‍എ നീക്കി.
തൊട്ടു പിന്നാലെ തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്നും ദുര്‍വ്യാഖ്യാനം ഒഴിവാക്കണമെന്നുമായിരുന്നു പ്രതിഭ അറിയിച്ചത്. എന്നാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ ഈ പോസ്റ്റും കാണാനില്ല. ഇതോടെ നവമാധ്യമങ്ങളില്‍ ചര്‍ച്ച ചൂടു പിടിച്ചു.
പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും എന്ന കുറിപ്പാണ് പ്രതിഭ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി.
മന്ത്രി ജി സുധാകരനെതിരെയുള്ള ഒളിയമ്പാണിതെന്നാണ് ഉയര്‍ന്ന വിമര്‍ശനം. പോസ്റ്റിന് താഴെ സിപിഐഎം പ്രവര്‍ത്തകരുടെ തന്നെ പ്രതിഷേധ കമെന്റുകള്‍ വന്നതോടെ എംഎല്‍എ തന്നെ പോസ്റ്റ് പിന്‍വലിച്ചു. പോസ്റ്റിലെ ഫോട്ടോ മാറ്റി പകരം തന്റെ തന്നെ ഫോട്ടോ അതില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റിന്റെ എഡിറ്റഡ് ഹിസ്റ്ററിയില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്. ഇത് എംഎല്‍എ ഓര്‍ക്കാതെയാണ് പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നതിന് പകരം തന്റെ ഫോട്ടോ പോസ്റ്റ് അതില്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തിട്ടുള്ളത്. സംഭവം വിവാദമായതോടെ സിപിഐഎം നേതൃത്വം എംഎല്‍എയെ വിളിച്ച് പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് ലഭ്യമായ സൂചന. എംഎല്‍എ ഡിലീറ്റ് ചെയ്ത പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ടുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.
ഏറെ നാളായി മന്ത്രി ജി സുധാകരനും എംഎല്‍എ അഡ്വ.യു പ്രതിഭയും തമ്മില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ സിപിഐഎം കായംകുളം ഏരിയ നേതൃത്വവുമായും ഡിവൈഎഫ്ഐ നേതാക്കളുമായും നിരന്തരം കലഹത്തിലുമാണ്.
കഴിഞ്ഞ ദിവസം മന്ത്രി ജി സുധാകരനെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന എസ്എഫ്ഐ മുന്‍ വനിതാ നേതാവിന്റെ പരാതി കൂടി ഉയര്‍ന്നതോടെയാണ് എംഎല്‍എ മന്ത്രിക്കെതിരെ ഒളിയമ്പുമായി രംഗത്തെത്തിയത് എന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക