ന്യൂഡൽഹി ∙ കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ ഒരുമിച്ചു പ്രവർത്തിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് തീവ്രമായ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളെ രോഗം ഒരേസമയം ബാധിക്കുന്നു. ആദ്യ തരംഗത്തിൽ രാജ്യത്തിനു വിജയിക്കാനായതു കൂട്ടായ ശ്രമങ്ങളും ഐക്യതന്ത്രവുമാണ്. ഇപ്പോഴത്തെ വെല്ലുവിളിയെയും അതേ രീതിയിൽ തന്നെ നേരിടണമെന്നും മോദി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിന്റെ പൂർണ പിന്തുണ പ്രധാനമന്ത്രി ഉറപ്പ് നൽകി.
‘ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളുമായി സമ്പർക്കം പുലർത്തുന്നുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവശ്യമായ ഉപദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. ഓക്സിജൻ വിതരണം വർധിപ്പിക്കാൻ നിരന്തരമായ ശ്രമം നടക്കുകയാണ്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും മന്ത്രാലയങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നു. മരുന്നുകളും ഓക്സിജനുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നിറവേറ്റുന്നതിന് എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണം.
ഓക്സിജന്റെയും മരുന്നുകളുടെയും പിടിച്ചുവയ്ക്കലും കരിഞ്ചന്തയും ഉണ്ടോയെന്നു സംസ്ഥാനങ്ങൾ പരിശോധിക്കണം. ഏതെങ്കിലും സംസ്ഥാനത്തിനുള്ള ഓക്സിജൻ ടാങ്കർ തടഞ്ഞുനിർത്തില്ലെന്ന് എല്ലാ സംസ്ഥാനങ്ങളും ഉറപ്പാക്കണം. വിവിധ ആശുപത്രികളിലേക്ക് ഓക്സിജൻ എത്തിക്കാൻ ഉന്നതതല ഏകോപന സമിതി സംസ്ഥാനങ്ങളിൽ രൂപീകരിക്കണം. കേന്ദ്രത്തിൽനിന്ന് ഓക്സിജൻ അനുവദിച്ചാലുടൻ സംസ്ഥാനത്തെ ആശുപത്രികളിൽ ആവശ്യാനുസരണം എത്തിക്കാൻ കഴിയുമെന്ന് ഈ സമിതിയാണ് ഉറപ്പാക്കേണ്ടത്.
ഓക്സിജൻ വിതരണം വർധിപ്പിക്കുന്നതിനുള്ള എല്ലാ മാർഗങ്ങളും ചർച്ച ചെയ്യുകയാണ്. ഓക്സിജൻ ടാങ്കറുകളുടെ യാത്രാ സമയവും പ്രവർത്തന സമയവും കുറയ്ക്കുന്നതിന് സാധ്യമായ എല്ലാ വഴികളും തേടുന്നു. റെയിൽവേ ഓക്സിജൻ എക്സ്പ്രസ് ആരംഭിച്ചു. കാലി ടാങ്കറുകളുടെ യാത്രാ സമയം കുറയ്ക്കുന്നതിനു വ്യോമസേനയെയും ഉപയോഗിക്കുന്നുണ്ട്. കോവിഡ് പരിശോധനയിലും സംസ്ഥാനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണം. ആളുകൾക്ക് എളുപ്പത്തിൽ പരിശോധന നടത്തുന്നതിന് ആവശ്യമായ ക്രമീകരണം ഒരുക്കണം.
ഈ സാഹചര്യത്തിലും വാക്സിനേഷൻ മന്ദഗതിയിലാകരുത്. ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയാണ് ഇന്ത്യ നടത്തുന്നത്. ഇതുവരെ 13 കോടിയിലധികം ഡോസുകൾ സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകി. മുന്നണി പോരാളികൾക്കും 45 വയസ്സിനു മുകളിലുള്ള പൗരന്മാർക്കും സൗജന്യമായി വാക്സീൻ നൽകുന്നതിനു കേന്ദ്രം ആരംഭിച്ച ക്യാംപെയ്ൻ തുടരും. മേയ് 1 മുതൽ 18 വയസ്സിനു മുകളിലുള്ള എല്ലാ പൗരന്മാർക്കും വാക്സീൻ ലഭ്യമാകും.
കൂടുതൽ ആളുകൾക്ക് വാക്സിനേഷൻ നടത്താൻ സംസ്ഥാന സർക്കാരുകൾ ശ്രദ്ധിക്കണം. രോഗികളുടെ ചികിത്സയ്ക്കുള്ള നടപടികളോടൊപ്പം ആശുപത്രി സുരക്ഷയും വളരെ പ്രധാനമാണ്. ആശുപത്രികളിൽ ഓക്സിജൻ ചോർച്ചയും തീപിടിത്തവും ഉണ്ടായ സംഭവങ്ങളിൽ ദുഃഖമുണ്ട്. സുരക്ഷാ പ്രോട്ടോക്കോളുകളെക്കുറിച്ച് ആശുപത്രി ജീവനക്കാരെ കൂടുതൽ ബോധവൽക്കരിക്കണം. ജനം പരിഭ്രാന്തിയിലാകാതിരിക്കാൻ ശ്രദ്ധ വേണം. കൂട്ടായ ശ്രമങ്ങളിലൂടെ രാജ്യത്തുടനീളം കോവിഡിന്റെ രണ്ടാം തരംഗം തടയാനാകും’– മോദി വിശദീകരിച്ചു. ദേശീയ കോവിഡ് ടാസ്ക് ഫോഴ്സ് മേധാവി ഡോ. വി.കെ.പോള് കോവിഡ് നേരിടുന്നതിനെ പറ്റി യോഗത്തിൽ വിവരിച്ചു. സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചു മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക