വൈഗ കൊലപാതകക്കേസിലെ നിർണായക തെളിവായ സനു മോഹന്റെ കാറിലെ രക്തക്കറ കാർ കഴുകിയതോടെ നഷ്ടമായെന്ന് അന്വേഷണ സംഘം . പ്രതി സനു മോഹൻ കോയമ്പത്തൂരിൽ വിറ്റ കാർ കഴുകിയതോടെ രക്തക്കറ മാഞ്ഞു.
എന്നാൽ കാറിന്റെ സീറ്റിലൊരു ഭാഗത്ത് രക്തക്കറയുടേതെന്ന് തോന്നുന്ന അടയാളം കണ്ടെത്തിയിട്ടുണ്ട്. അബോധാവസ്ഥയിലാക്കിയ വൈഗയെ മുട്ടാർ പുഴയിൽ തള്ളാൻ കൊണ്ടുപോയത് കാറിന്റെ പിൻസീറ്റിൽ കിടത്തിയാണ്.
സനു മോഹനെ മനോരോഗ വിദഗ്ധന്റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക ബാധ്യതയാണെന്നും , മകളെ കൊന്നതിന് ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്നുമുള്ള സനുമോഹന്റെ മൊഴികളവാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു.
കുട്ടിയെ കൊലപ്പെടുത്തി ആൾമാറാട്ടം നടത്തി ജീവിക്കാനായിരുന്നു സനു മോഹന്റെ പദ്ധതിയെന്നായിരുന്നു പോലീസ് കണ്ടെത്തിയിട്ടുള്ളത്. സനു മോഹന് രഹസ്യകാമുകി ഉണ്ടായിരുന്നതായി പോലീസിന് സംശയമുണ്ട്. കൊലപാതകത്തിനുള്ള കാരണം സാമ്പത്തിക ബാധ്യത എന്ന സനൂ മോഹന്റെ നിലപാട് കള്ളമെന്ന് പോലീസ് കണ്ടെത്തി.
ഗോവയിൽ അടക്കം ആത്മഹത്യാശ്രമം നടത്തി എന്ന സനു മോഹൻറെ മൊഴിയും തെറ്റാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക