ഡല്‍ഹി: 18 മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ കൊവിഡ് വാക്സിനേഷന് സ്വകാര്യ കേന്ദ്രങ്ങളിലൂടെ മാത്രമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കമ്പനികള്‍ക്ക് കൊള്ളലാഭം കൊയ്തുകൊടുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കമാണിതെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍.
ശക്തമായ വിമര്‍ശനം ഉയര്‍ന്നതോടെ നിര്‍ദേശം ട്വിറ്ററില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നും ആരോഗ്യമന്ത്രാലയം പിന്‍വലിച്ചു. എന്നാല്‍ നിര്‍ദേശത്തിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എങ്ങനെ വാക്സിനേഷന് രജിസ്റ്റര്‍ ചെയ്യാമെന്ന് വ്യക്തമാക്കി കൊണ്ടുള്ള പോസ്റ്റിന്റെ നാലാമത്തെ പോയന്റിലാണ്, 18-45 വയസുകാരുടെ വാക്സിനേഷന് സ്വകാര്യകേന്ദ്രങ്ങളില്‍ മാത്രമാണെന്ന് പറയുന്നത്.
ലോകത്ത് ഒരിടത്തുമില്ലാത്ത വില വാക്സിന് ഈടാക്കി മുതലാളിമാര്‍ക്ക് കൊള്ളലാഭം ഉറപ്പാക്കുന്നതിന് പിന്നാലെയാണ് ഹൃദയശൂന്യമായ ഈ നടപടിയെന്ന് എംബി രാജേഷ് പറഞ്ഞു. ശ്വാസം നിലച്ച് ആയിരങ്ങള്‍ പിടഞ്ഞു മരിക്കുന്ന മഹാദുരന്തത്തില്‍ നിന്ന് കൊള്ളലാഭം കൊയ്യുന്ന മനുഷ്യ വിരുദ്ധരാണിവരെന്നും രാജേഷ് പറഞ്ഞു. ശ്വാസം ലഭിക്കാതെ മനുഷ്യന് മരിക്കുമ്പോള്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളയടിക്കാനുള്ള അവസരമാണ് കേന്ദ്രസര്‍ക്കാര്‍ ഒരുക്കി കൊടുക്കുന്നതെന്നും സോഷ്യല്‍മീഡിയയില്‍ വിമര്‍ശനമുയരുന്നുണ്ട്.
18-45 വയസു വരെ പ്രായമുള്ളവര്‍ സ്വകാര്യ കേന്ദ്രങ്ങളില്‍ നിന്ന് വാക്സിന് എടുക്കണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശത്തിലുള്ളത്. മേയ് ഒന്നു മുതലാണ് 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്സിന് വിതരണം ചെയ്യുക. ഇതിനായി നിര്‍ബന്ധമായും ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചെയ്യണം. ഏപ്രില്‍ 28 മുതലാണ് രജിസ്ട്രേഷന് ആരംഭിക്കുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് വാക്സിന് 600 രൂപയും ഭാരത് ബയോടെക്കിന്റെ കൊവാക്സിന് 1200 രൂപയുമാണ് സ്വകാര്യമേഖലയില്‍ നല്‍കേണ്ടിവരിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക