തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിദേശസഹായം സ്വീകരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പഴയ നിലപാട് ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയ. 2018ലെ സംസ്ഥാനത്ത് മഹാപ്രളയമുണ്ടായപ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സഹായം ഇന്ത്യക്ക് വേണ്ടെന്ന സുരേന്ദ്രന്റെയും ബിജെപിയുടെയും നിലപാടാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
അന്ന് സുരേന്ദ്രന് പറഞ്ഞത് ഇങ്ങനെ: ”വിവരവും വിദ്യാഭ്യാസവുമുള്ള ആരെങ്കിലും കമ്മികളോ കൊങ്ങികളോ സുഡുകളോ ആയുണ്ടെങ്കില്‍ വായിച്ചുനോക്കണം. മന്‍മോഹന്‍സിംഗും ചിദംബരവും സുനാമിയുടെ കാലത്ത് വിദേശസഹായത്തിന്റെ കാര്യത്തില്‍ സ്വീകരിച്ച നിലപാട്.
ഇന്ദിരാഗാന്ധിയുടെ കാലത്ത് അമേരിക്ക കടലില്‍ തള്ളാന്‍ വെച്ച ഗോതമ്പ് നാം കൊണ്ടുവന്ന് നമ്മുടെ കുട്ടികള്‍ക്ക് കൊടുത്തിട്ടുണ്ട്. അന്നത് ആവശ്യമായിരുന്നു. ആ ഇന്ത്യയല്ല മക്കളേ ഇന്നത്തെ ഇന്ത്യ. കേരളം പുനര്‍ നിര്‍മ്മിക്കാന്‍ നരേന്ദ്ര ദാമോദര്‍ദാസ് മോദിയുടെ ഇന്ത്യക്ക് ആരുടെ മുന്നിലും കൈനീട്ടേണ്ടി വരില്ല.”
രാജ്യത്ത് ഓക്സിജന്‍ ക്ഷാമം രൂക്ഷമായതോടെ ജര്‍മ്മനി, യുഎസ്എ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ സഹായം എത്തിച്ചിരുന്നു. ഫ്രാന്‍സും പാകിസ്ഥാനും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. പിഎം കെയര്‍ ഫണ്ടിലേക്ക് വിദേശപണം സ്വീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോഡിയുടെ ഇന്ത്യക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന സുരേന്ദ്രന്റെ പോസ്റ്റ് ചര്‍ച്ചാവിഷയമാകുന്നത്. അന്ന് പറഞ്ഞ നിലപാട് ഇന്നും ബിജെപി സ്വീകരിക്കുമോ എന്നാണ് സോഷ്യല്‍മീഡിയ ചോദിക്കുന്നത്. മോഡി പരാജയപ്പെട്ട പ്രധാനമന്ത്രിയാണെന്നും രാജ്യത്തെ നയിക്കാന്‍ അദ്ദേഹത്തിന് കഴിയില്ലെന്ന് കൊവിഡ് പ്രതിസന്ധിക്കാലത്ത് ജനം മനസിലാക്കിയിട്ടുണ്ടെന്നും സോഷ്യല്‍മീഡിയ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക