കൊച്ചി: കോവിഡ് ചികിത്സയ്ക്ക് വലിയ ഫീസ് ഈടാക്കിയ സ്വകാര്യ ആശുപത്രിയ്ക്കെതിരെ രോഗികള്‍ രംഗത്ത്. ആലുവ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയ്ക്കെതിരെയാണ് വ്യാപകമായി പരാതികള്‍ ഉയരുന്നത്.
തൃശൂര്‍ സ്വദേശിയായ രോഗിയില്‍ നിന്ന് പിപിഇ കിറ്റിന് അഞ്ച് ദിവസത്തേയ്ക്ക് 37,352 രൂപയാണ് ഈടാക്കിയത്. ഇതിനെതിരെ യുവാവ് രംഗത്തെത്തിയതോടെയാണ് വിവരം പുറത്തുവരുന്നത്.
പത്ത് ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞതിന് ആന്സന് എന്ന രോഗിയ്ക്ക് 1,67,381 രൂപപയാണ് ബില്ല് നല്‍കേണ്ടി വന്നത്. രോഗികള്‍ പോലീസിനും ഡിഎംഒയ്ക്കും പരാതി നല്കി.
അഞ്ച് ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കിടന്ന തൃശൂര്‍ സ്വദേശിയായ മറ്റൊരു കൊറോണ രോഗിയ്ക്കും സമാനമായ അനുഭവമാണുണ്ടായത്. 67,880 രൂപയാണ് ഇയാള്‍ക്ക് നല്‍കേണ്ടി വന്നത്. ഇതില്‍ 37,572 രൂപ പിപിഇ കിറ്റിന് മാത്രമാണ് ഈടാക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ കൊറോണ ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നതിനെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്.
സര്‍ക്കാര്‍ ഉത്തരവുകള്‍ സ്വകാര്യ ആശുപത്രികള്‍ പാലിക്കുന്നില്ലെന്നും, അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സമയബന്ധിതമായി നയരൂപീകരണം നടത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക