തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സ്പെഷ്യൽ സെക്രട്ടറിയായി കോട്ടയം പാലാ സ്വദേശി ആണ് ജോർജ്.ആറന്മുള എംഎൽഎ വീണാ ജോർജിനുള്ളത് ഇവരുമായി അടുത്ത ബന്ധം. രണ്ടു പേരും ഒരുമിച്ച് പഠിച്ചവരാണ്.
ഇരുവരും തിരുവനന്തപുരം വിമൻസ് കോളേജിൽ പ്രീഡിഗ്രിക്ക് ഒരുമിച്ച് പഠിച്ചവർ. ഹോസ്റ്റലിലും ഒരുമിച്ചായിരുന്നു. കൂട്ടുകാരിക്ക് വീണാ ജോർജ് ഫെയ്സ്ബുക്കിൽ ആശംസയറിയിച്ചു. സിവിൽ സർവീസ് എന്ന സ്വപ്നം 2002ലാണ് അനു ജോർജ് യാഥാർഥ്യമാക്കിയത്. ആദ്യം റവന്യു സർവീസിൽ ഇടംപിടിച്ച അനു 2005ൽ 25ാം റാങ്കോടെ ഐഎഎസ് നേടി.
അനു ജോർജിന്റെ സിവിൽ സർവീസ് സ്വപ്നത്തെക്കുറിച്ച് നന്നായി അറിഞ്ഞിരുന്നുവെന്ന് വീണാ ജോർജ് എംഎൽഎ പറയുന്നു. ഇടയ്ക്ക് ചെന്നൈയിൽ പോയി കണ്ടിരുന്നു. ഇപ്പോഴത്തെ സ്ഥാനലബ്ധിയിൽ ഏറെ സന്തോഷമുണ്ട്. അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അനുവിന്റേത്–- വീണാ ജോർജ് പറഞ്ഞു.
നിലവിൽ ചെന്നൈയിൽ അഡീഷണൽ സെക്രട്ടറി- പ്രൊട്ടോക്കോൾ വിഭാഗത്തിലാണ് അനു ജോർജ് പ്രവർത്തിച്ചിരുന്നത്. കോവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്ന പദവി കൂടുതൽ ഉത്തരവാദിത്തം നിറഞ്ഞതാണ്. തിരുവനന്തപുരം വിമൻസ് കോളേജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ അനു ജെഎൻയുവിൽനിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും എംഫില്ലും നേടി.
തമിഴ്നാട്ടിൽ തിരുപ്പത്തൂർ, കടലൂർ ജില്ലകളിൽ അസി. കലക്ടറായിരുന്നു. അരിയാല്ലൂർ കലക്ടർ ആയിരിക്കുമ്പോൾ അങ്കണവാടി നിയമനത്തിൽ കൈക്കൂലി വാങ്ങിയ രാഷ്ട്രീയ നേതാക്കൾക്കെതിരെ കർശന നടപടി സ്വീകരിച്ചു. മികച്ച കലക്ടർക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക