കൊവിഡ് പ്രതിരോധത്തില്‍ സംഭവിച്ച പാളിച്ചയുടെ പേരില്‍ പ്രശസ്ത അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിന്നടക്കം വിമര്‍ശനങ്ങള്‍ നേരിടുന്ന മോദി സര്‍ക്കാരിന് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് ഏറെ ആശ്വാസം പകര്‍ന്നിരുന്നു.
ഡെയ്ലി ഗാര്ഡിയന് എന്ന മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച മോദിയുടെ കൊവിഡ് പ്രതിരോധത്തെ പുകഴ്ത്തുന്ന ലേഖനമായിരുന്നു ബിജെപി അനുഭാവികളുടെ കൈയ്യിലെ വജ്രായുധം. എന്നാല്‍ ലേഖനം പുറത്തുവരാനുള്ള യഥാര്‍ഥ പശ്ചാത്തലവും ലേഖനത്തിന്റെ ഉദ്ദേശ്യവും വെളിച്ചത്തുകൊണ്ടുവന്ന് കേന്ദ്രത്തിന്റെ മറുവാദങ്ങളെ പൊളിച്ചടുക്കുകയാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങള്‍.
ഡെയ്ലി ഗാര്ഡിയന് പ്രശസ്ത ബ്രിട്ടീഷ് പത്രമായ ദി ഗാര്‍ഡിയനുമായി യാതൊരുബന്ധവുമില്ലെന്ന് മാത്രമല്ല ഈ മാധ്യമത്തിനും ലേഖകനും വ്യക്തമായ ബിജെപി ബന്ധവുമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി വല്ലാതെ അധ്വാനിക്കുന്നു, എതിര് പക്ഷത്തിന്റെ ചൂണ്ടയില്‍ കുരുങ്ങരുത് എന്ന തലക്കെട്ടുള്ള ലേഖനം ബിജെപി മന്ത്രിമാരടക്കം പലരും പങ്കുവെച്ചിരുന്നു. സുധേഷ് വെര്‍മ്മ എന്നയാളാണ് കൊവിഡ് കാലത്തെ നരേന്ദ്രമോദിയുടെ കഠിനാധ്വാനത്തെക്കുറിച്ചുള്ള സുദീര്‍ഘമായ ഓപ്പ് എഡ് ലേഖനം എഴുതിയത്. ബിജെപിയുടെ മീഡിയ റിലേഷന്‍സ് വകുപ്പിന്റെ കണ്‍വീനറാണ് സുധേഷ് വെര്‍മ്മ.
ആയതിനാല്‍ത്തന്നെ ഇത് നിഷ്പക്ഷമായ ഒരു ലേഖനമാണെന്ന കാര്യത്തില്‍ ന്യായമായും ആര്‍ക്കും സംശയം തോന്നാമെന്ന് ദേശീയ മാധ്യമങ്ങള്‍ വിലയിരുത്തുന്നു. ബിജെപിയ്ക്ക് ഒപ്പം പ്രവര്‍ത്തിക്കാനായി ന്യൂസ് എക്സില്‍ നിന്ന് മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ച ആള് കൂടിയാണ് ലേഖകന്‍.
ഡെയ്ലി ഗാര്ഡിയന് എന്ന വെബ്സൈറ്റ് വ്യാജമാണെന്ന് പലരും പറയുന്നുണ്ടെങ്കിലും സത്യമതല്ല. ബിജെപി നേതാവും മാധ്യമപ്രവര്‍ത്തകനുമായ എംജെ അക്ബറാണ് ഈ സൈറ്റ് ആരംഭിച്ചതെങ്കിലും ഐടിവിയുടെ ഉടമസ്ഥതതയിലാണ് ഡെയ്ലി ഗാര്ഡിയന് ഇപ്പോഴുള്ളത്.
കൊവിഡ് മരണനിരക്ക് ഇന്ത്യയില്‍ കുറവാണ് എന്ന പോയിന്റില്‍ ഊന്നിയാണ് ലേഖനം മുന്നോട്ടുപോകുന്നത്. 85 ശതമാനം ആളുകളും രോഗത്തില്‍ നിന്നും സുഖം പ്രാപിച്ച് തിരികെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നിട്ടുണ്ടെന്നാണ് ലേഖകന്‍ ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ മരണനിരക്കിലെ ഈ കുറവ് ഇന്ത്യയ്ക്ക് മാത്രം സവിശേഷമായ കാര്യമല്ല എന്നതാണ് വസ്തുത. ലോകത്തിന്റെ മൊത്തത്തിലുള്ള കൊവിഡ് കണക്കുകള്‍ പരിശോധിച്ചാല്‍ 97.93 ശതമാനം പേരും സുഖം പ്രാപിച്ചിട്ടുണ്ടെന്ന് കാണാനാകുമെന്ന് ദി വയര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക