കോട്ടയം : മരണപ്പെടുന്ന കോവിഡ് രോഗികളുടെ മൃതദേഹം സംസ്ക്കരിക്കുന്നതിന് വൻ തുക ഈടാക്കുന്ന തട്ടിപ്പ് സംഘങ്ങൾ സംസ്ഥാനത്ത് സജീവം. കോട്ടയം മെഡിക്കൽ കോളജിൽ മരിച്ച കോവിഡ് രോഗിയുടെ സംസ്കാരത്തിനായി വാങ്ങിയത് പതിനെണ്ണായിരം രൂപ.
കോവിഡ് സാഹചര്യത്തിൽ മെഡിക്കൽ കോളജിലെത്തുന്ന സാധാരണക്കാരും സ്ഥല പരിചയവുമില്ലാത്തവരെയാണ് തട്ടിപ്പ് സംഘം വല വീശുന്നത്. ഇതിനായുള്ള ഏജൻ്റുമാരും മെഡിക്കൽ കോളജിലുണ്ട്.
കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരണപ്പെട്ട വൈക്കം സ്വദേശിനിയുടെ മൃതദേഹം സംസ്ക്കരിക്കുന്നതിനാണ് നാട്ടകത്തെ സ്വകാര്യ സ്ഥാപനം പതിനെണ്ണായിരം രൂപ ഈടാക്കിയത്. കുടുംബാഗംങ്ങളും കോവിഡ് ബാധിതരായതിനാൽ ബന്ധുക്കളാർക്കും സ്ഥലത്തെത്താനുമായില്ല.
ഈ സാഹചര്യം മുതലെടുത്താണ് തട്ടിപ്പ് സംഘം ഇവരെ സമീപിച്ചത്. സന്നദ്ധ പ്രവർത്തകർ സംസ്ക്കാരത്തിന് സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ശ്മശാനം ബുക്ക് ചെയ്യുന്നതിനു മറ്റും തടസമുണ്ടാകുമെന്നും മറ്റും ധരിപ്പിച്ചായിരുന്നു പണം തട്ടൽ.
സന്നദ്ധ പ്രവർത്തകർ മൃതദേഹം എത്തിക്കുക മാത്രമെ ചെയ്യൂവെന്നും ശ്മശാന മടക്കം നേരിട്ടെത്തിബുക്ക് ചെയ്യേണ്ടി വരുമെന്നും തങ്ങൾ എല്ലാ കാര്യങ്ങളും ചെയ്യുമെന്നു മായിരുന്നു ഏജൻ്റ് പറഞ്ഞത്.
ഇതനുസരിച്ച് മൃതദേഹം മെഡിക്കൽ കോളജിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയുള്ള മുട്ടമ്പലത്തെ ശ്മാനത്തിൽ എത്തിക്കുന്നതിന് മാത്രം 13500 രൂപയാണ് ഈടാക്കിയത്. ശ്മശാനം ബുക്ക് ചെയ്യുന്നതിന് 4000 രൂപയും ഈടാക്കി.
മൃതദേഹം എടുക്കുന്നതിന് ഒപ്പമുണ്ടായിരുന്ന ഓരോരുത്തർക്കും 500 രൂപ വീതം നൽകേണ്ടിയും വന്നു. ചിതാഭസ്മം മൺകുടത്തിലാക്കി നൽകുന്നതിന് 500 രൂപയും കൂടി വാങ്ങിയെന്നറിയുമ്പോഴാണ് തട്ടിപ്പിന്റെ ക്രൂരത വെളിവാകുന്നത്.
സ്ഥലപരിചയം കുറവുള്ള സാധാരണക്കാരാണ് ഈ തട്ടിപ്പിൽ പെടുന്നത്. കോവിഡ് സാഹചര്യത്തിൽ പലപ്പോഴും ബന്ധപ്പെട്ട ഒന്നൊ രണ്ടോ പേർ മാത്രമെ മരണസമയത്ത് ആശുപത്രിയിൽ ഉണ്ടാവാറുള്ളു.
വിവിധ രാഷ്ട്രീയ സംഘടനകളുടെയടക്കം സന്നദ്ധ പ്രവർത്തകർ കോവിഡ് പ്രതിസന്ധിയിൽ സഹായവുമായി രംഗത്ത് ഉള്ളപ്പോഴാണ് ഈ തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക