കൊച്ചി: കൊവിഡ് കാലമായ കഴിഞ്ഞവര്‍ഷം ജൂണ്‍ മുതല്‍ ഇതുവരെ പെട്രോളിന് പൊതുമേഖലാ എണ്ണവിതരണ കമ്പനികള്‍ കൂട്ടിയത് 21.57 രൂപയാണ്. ഡീസലിന് 22.58 രൂപയും ഉയര്‍ത്തി.
പൊതുജനം കൊവിഡും ലോക്ക്ഡൗണും സാമ്പത്തിക ഞെരുക്കവും മൂലം വലയുമ്പോഴാണ് ഇന്ധനവില അനുദിനം കുതിക്കുന്നത്.
കഴിഞ്ഞ ജൂണില്‍ പെട്രോള്‍ വില ലിറ്ററിന് 72.99 രൂപയായിരുന്നു എന്നാൽ ഇന്നലെ വില തിരുവനന്തപുരത്ത് സര്‍വകാല റെക്കാഡായ 94.56 രൂപ. ഇക്കാലയളവില്‍ ഡീസല്‍ വില 67.19 രൂപയില്‍ നിന്ന് 89.47 രൂപയിലുമെത്തി.
അന്താരാഷ്ട്ര ക്രൂഡോയില്‍ വില വര്‍ദ്ധന, കേന്ദ്ര എക്സൈസ് നികുതിക്കുതിപ്പ് എന്നിവയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിക്കാന്‍ മുഖ്യ കാരണം.
ഒന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ പെട്രോളിന്റെ എക്സൈസ് നികുതി ലിറ്ററിന് 9.48 രൂപയായിരുന്നത് ഇപ്പോള്‍ 32.90 രൂപയാണ്. ഡീസലിന്റേത് 3.56 രൂപയില്‍ നിന്നുയര്‍ന്ന് 31.80 രൂപയിലുമെത്തി.
രാജ്യത്ത് പെട്രോള്‍, ഡീസല്‍ റീട്ടെയില്‍ വിലയുടെ 60 ശതമാനത്തോളവും കേന്ദ്ര-സംസ്ഥാന നികുതികളാണ്.
പെട്രോളിന്റെ അടിസ്ഥാനവില ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കണക്കുപ്രകാരം ലിറ്ററിന് ഇന്നലെ 34.19 രൂപ മാത്രമാണ്. കേന്ദ്ര-സംസ്ഥാന നികുതികള്‍, 3.77 രൂപ ഡീലര്‍ കമ്മിഷന്, 0.36 രൂപ ചരക്കുകൂലി എന്നിവ ചേരുമ്പോഴാണ് വില 90 രൂപ കടക്കുന്നത്.
ലിറ്ററിന് 36.32 രൂപയാണ് ഡീസലിന്റെ അടിസ്ഥാന വില. നികുതിയും കമ്മിഷനും ചരക്കുകൂലിയും ചേരുമ്പോള്‍ വില കേരളത്തില്‍ 90 രൂപയിലേക്ക് അടുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക