വയനാട്: മക്കളെ മാതാപിതാക്കളെ ഏൽപിച്ച് അന്നു മടങ്ങുമ്പോൾ ജോമിഷ് പറഞ്ഞിരുന്നു, ജൂണിൽ മടങ്ങിവരുമെന്ന്. പറഞ്ഞതിലും ഒരു മാസം മുൻപേ തിരിച്ചെത്തി, ചേതനയറ്റ ശരീരമായി.
കഴിഞ്ഞ ദിവസം ടൗട്ടെ ചുഴലിക്കാറ്റിൽ മുംബൈ തീരത്തുണ്ടായ ബാർജ് അപകടത്തിൽ ജീവൻ പൊലിഞ്ഞവരിൽ ഒരാൾ പനമരം സ്വദേശി ജോമിഷ് ജോസഫാണ്.
ഒരു കുടുംബത്തിന്റെ അത്താണിയായ ജോമിഷ് ഈ മാസം അവസാനം ബാർജിലെ ജോലി മതിയാക്കി നാട്ടിലേക്ക് വരാനിരുന്നതായിരുന്നു. അതിനു മുൻപാണ് വിധി ജീവനെടുത്തത്. ജോസഫിന്റെ മരണവാർത്ത കുടുംബത്തിനും കൂട്ടുകാർക്കും നാടിനും തീരാവേദനയായി.
അറബിക്കടലിൽ മുങ്ങിയ പി 305 എന്ന ബാർജിലെ 26 ജീവനക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയ വാർത്ത അറിഞ്ഞിരുന്നെങ്കിലും അതിൽ ജോമിഷും ഉണ്ടെന്ന് അവരാരും കരുതിയില്ല.
ഇന്നലെ രാവിലെയാണ് മൃതദേഹങ്ങളിലൊന്നു പ്രിയപ്പെട്ടവന്റേതായിരുന്നുവെന്നു വീട്ടുകാരും നാട്ടുകാരും അറിയുന്നത്. ഡൽഹി ആസ്ഥാനമായുള്ള സിംഗപ്പൂർ കമ്പനിയിലെ ജീവനക്കാരനായിരുന്നു ജോമിഷ്. 6 വർഷമായി ഈ കമ്പനിയിലായിരുന്നു ജോലി.
കഴിഞ്ഞ ജൂൺ 3ന് വീട്ടിലെത്തിയപ്പോൾ ഈ ജൂണിൽ ജോലി മതിയാക്കി പോരും എന്നു പറഞ്ഞിരുന്നു. അഞ്ചും മൂന്നും വയസ്സുള്ള മക്കളെ അച്ഛനമ്മമാരെ ഏൽപിച്ചാണ് അന്നു മടങ്ങിയത്.
നഴ്സായ ഭാര്യയ്ക്കൊപ്പം ഫെബ്രുവരി 1ന് ഡൽഹിയിലെത്തി. ഏപ്രിൽ 5ന് ഭാര്യയെ അവിടെ ജോലിസ്ഥലത്താക്കിയ ശേഷമാണു ജോമിഷ് മുംബൈയിലേക്കു പോയത്.
ഇന്നു വൈകിട്ടോടെ മംഗളൂരു വിമാനത്താവളം വഴി മൃതദേഹം എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. ഇതിനായി എംഎൽഎമാരും രാഷ്ട്രീയ പ്രതിനിധികളും കുടുംബാംഗങ്ങളും കൂട്ടുകാരും ശ്രമിക്കുന്നുണ്ട്.
നിയുക്ത എംഎൽഎ ടി.സിദ്ദിഖ് അടക്കമുള്ള ജനപ്രതിനിധികളും നൂറുകണക്കിനു നാട്ടുകാരും വീട്ടിലെത്തി അനുശോചനം അറിയിച്ചു. രാഹുൽ ഗാന്ധി എംപി കുടുംബത്തെ വിളിച്ച് അനുശോചനം അറിയിച്ചു.
‘‘ഉടുപ്പും പലഹാരങ്ങളും കളിപ്പാട്ടങ്ങളുമായി പപ്പ വരുമല്ലോ’’… ഇന്നലെ ജോമിഷിന്റെ വീട്ടിലെത്തിയ ബന്ധുക്കളോടും കൂട്ടുകാരോടും ജോമിഷിന്റെ കുഞ്ഞുങ്ങൾ പറഞ്ഞത് ഇതായിരുന്നു.
റോഡിലും മറ്റും പതിക്കാൻ ആരോ വീടിന്റെ മുൻവശത്തു കൊണ്ടുവച്ച പപ്പയുടെ ഫോട്ടോ കയ്യിലെടുത്തു നോക്കുന്ന കുരുന്നുകളെ കണ്ടപ്പോൾ ആർക്കും സങ്കടം അടക്കാനായില്ല.
അവധിക്കു നാട്ടിലെത്തുമ്പോൾ നാട്ടിലെ ഏതു വിഷയങ്ങളിലും ഇടപെടുന്നതിനും പരിഹാരം കാണുന്നതിലും മിടുക്കനായ ജോമിഷിനു വീടിനടുത്ത് വലിയൊരു സുഹൃദ്വലയം തന്നെയുണ്ട്.
അതുകൊണ്ടുതന്നെ ഇന്നലെ വിവരമറിഞ്ഞപ്പോൾ ജോമിഷിന്റെ വീട്ടിലേക്ക് ആളുകളുടെ ഒഴുക്കായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക