ആലപ്പുഴ: സഹതാമസക്കാരൻ ഡീസൽ ഒഴിച്ചു തീകൊളുത്തി പൊള്ളലേൽപ്പിച്ച ബംഗാൾ സ്വദേശിനി മരിച്ചു. 22കാരിയായ സുജിത കിസ്കു (സംഗീത) ആണ് മരിച്ചത്. 85 ശതമാനം പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുജിത. ഇന്നലെ രാത്രി ഏഴോടെയാണ് മരണം.
മെയ് നാലാം തിയതി പുലർച്ചെയാണ് ഒപ്പം താമസിച്ചിരുന്ന അതിഥി തൊഴിലാളിയായ കുർദൂസ് അൻസാരി (22) എന്നയാൾ സുജിതയുടെ ശരീരത്തിൽ ഡീസൽ ഒഴിച്ചു തീകൊളുത്തിയത്. ഇരുവരും കഴിഞ്ഞ ഒരു മാസമായി മാങ്കാംകുഴി നാലുമുക്കിനു സമീപത്തെ വീട്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു.
പൊള്ളലേറ്റ സുജിതയുടെ ഭർത്താവും മക്കളും ബംഗാളിലാണ്. ബംഗാളിലെ മാൾഡ സലൈഡങ്ക ചില്ലിമാപ്പൂർ സ്വദേശിയായ ബബ്ലു മർഡിയാണ് സുജിതയുടെ ഭർത്താവ്.
കുർദൂസ് അൻസാരിയാണു തീ കൊളുത്തിയതെന്നു സുജിത ഡോക്ടർക്ക് മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണു കുർദൂസ് അൻസാരിയെ പൊലീസ്കസ്റ്റഡിയിലെടുത്തിരുന്നു.
രണ്ടര വർഷമായി വെട്ടിയാറിൽ താമസിക്കുന്ന കുർദൂസ് അൻസാരി നിർമാണത്തൊഴിലാളിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക