വടക്കുകിഴക്കൻ ഇറ്റലിയിലെ ഒരു മലയോര ഗ്രാമമായ കുറോൺ ഏഴു പതിറ്റാണ്ട് മുമ്പാണ് വെള്ളത്തിനടിയിൽ മറഞ്ഞത്. 163 കുടുംബങ്ങൾ താമസിച്ചിരുന്ന ഗ്രാമം ജലവൈദ്യുത പദ്ധതിക്കായി ഗ്രാമവാസികളുടെ എതിർപ്പു വകവയ്ക്കാതെ ജലസംഭരണിയാക്കി മാറ്റുകയായിരുന്നു.
വർഷങ്ങൾക്കുശേഷം ഇതാദ്യമായി അറ്റകുറ്റപ്പണികൾക്കു വേണ്ടി ജലസംഭരണി വറ്റിച്ചതോടെ ഇപ്പോൾ ഗ്രാമം വീണ്ടും ദൃശ്യമായിരിക്കുകയാണ്.
ഗ്രാമം അപ്പാടെ വെള്ളത്തിനടിയിലായ ശേഷവും പതിനാലാം നൂറ്റാണ്ടിൽ നിർമിച്ച ഒരു പള്ളിയുടെ ഗോപുരം മാത്രം നശിക്കാതെ വെള്ളത്തിനുമുകളിൽ തലയെടുപ്പോടെ നിൽക്കുന്നു.
മലനിരകളാൽ ചുറ്റപ്പെട്ട തടാകത്തിനു നടുവിൽ ഉയർന്നു നിൽക്കുന്ന ഗോപുരം മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. ശൈത്യകാലത്ത് തണുത്തുറഞ്ഞ വെള്ളത്തിനു നടുവിൽ നിൽക്കുന്ന ഗോപുരം കാണാൻ വിനോദസഞ്ചാരികളും ധാരാളമായി ഇവിടെയെത്താറുണ്ട്.
തടാകം വറ്റിച്ചതോടെ ഏതാനും പടവുകളും പൊട്ടിപ്പൊളിഞ്ഞ നിലയിലുള്ള ഭിത്തികളും നിലവറകളും മാത്രമാണ് ഗ്രാമത്തിന്റെ ശേഷിപ്പായി ദൃശ്യമായത്.
ഗ്രാമത്തിന്റെ ഇരുവശത്തുമായി സ്ഥിതിചെയ്തിരുന്ന രണ്ടു തടാകങ്ങളെ ബന്ധിപ്പിക്കുന്നതിനു വേണ്ടിയാണ് ആയിരത്തിൽ പരം ആളുകളെ ഒഴിപ്പിച്ച് ജലസംഭരണി നിർമിച്ചത്.
ഇതോടെ ഗ്രാമവാസികൾ പല ഇടങ്ങളിലേക്ക് താമസം മാറ്റുകയായിരുന്നു. അഞ്ച് മീറ്റർ ആഴത്തിൽ മാത്രമേ വെള്ളം നിറയ്ക്കൂ എന്നാണ് തുടക്കത്തിൽ ജനങ്ങളെ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് ഭരണകൂടം ഈ വാക്ക് തെറ്റിക്കുകയും 22 മീറ്റർ ആഴത്തിൽ വെള്ളം നിറക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക