തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന് സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഈ കാര്യം വ്യക്തമാക്കിയത്. രോഗനിരക്ക് കുറയാത്തതിനാലാണ് നടപടിയെന്നും അന്തിമ തീരുമാനം വരും ദിവസങ്ങളിൽ അറിയിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം അല്പം കുറയുന്നുണ്ടെങ്കിലും പൂര്‍ണമായും ആശ്വസിക്കാവുന്ന സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദിനംപ്രതി രോഗമുക്തി നേടുന്നവരുടെ എണ്ണം പുതിയ രോഗികളുടെ എണ്ണത്തെക്കാള്‍ കൂടുതലായത് ആശ്വാസകരമാണെന്നും വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോട് പൊതുസമൂഹം ക്രിയാത്മകമായി പ്രതികരിച്ചതിന്റെ ഗുണഫലമാണ് ഇപ്പോള്‍ രോഗികളുടെ എണ്ണത്തില്‍ കാണുന്ന കുറവ്. എന്നാല്‍ ജാഗ്രതയില്‍ വീഴ്ച വരുത്താന്‍ പറ്റാത്ത സാഹചര്യം തുടരുകയാണ്.
ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ല. ആശുപത്രികളിലെ ഐസിയു, വെന്റിലേറ്ററുകളില്‍ അനുഭവപ്പെടുന്ന തിരക്ക് കുറച്ചുനാളുകള്‍ കൂടി നീണ്ടുനില്‍ക്കും. അതിനാല്‍ ആശുപത്രികളില്‍ കൂടുതല്‍ തിരക്കുണ്ടാകാതിരിക്കണം. മനുഷ്യ ജീവനുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ വേണ്ട പ്രധാന മുന്‍കരുതലാണിതെന്ന് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക