മഴക്കാല പൂര്‍വ ശുചീകരണം ജില്ലയില്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തദ്ദേശ സ്ഥാപന തലങ്ങളില്‍ ജൂണ്‍ അഞ്ച്, ആറ് തീയതികളില്‍ വിപുലമായ ശുചീകരണ പരിപാടികള്‍ സംഘടിപ്പിക്കും. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ആശുപത്രികള്‍ ഏറെക്കുറെ രോഗികളെ കൊണ്ട് നിറഞ്ഞ സ്ഥിതിയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള മഴക്കാലജന്യ രോഗങ്ങള്‍ വരാതെ നോക്കേണ്ടതുണ്ട്. ഇനിയൊരു പകര്‍ച്ച വ്യാധി കൂടി നേരിടാന്‍ നമ്മുടെ ആരോഗ്യ സംവിധാനത്തിന് കഴിഞ്ഞെന്നുവരില്ല. ഇത്തരമൊരു സാഹചര്യത്തില്‍ മഴക്കാലപൂര്‍വ ശുചീകരണം വിപുലമാക്കി പകര്‍ച്ചവ്യാധികള്‍ക്കുള്ള സാദ്ധ്യതകള്‍ ഇല്ലാതാക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു .
ജില്ലയില്‍ നടന്ന ശുചീകരണത്തിന്റെ ഒന്നാംഘട്ടത്തില്‍ വീടുകളും പരിസരങ്ങളും ഏറെക്കുറെ മാലിന്യമുക്തമാക്കാന്‍ സാധിച്ചു. എന്നാല്‍ ഒഴിഞ്ഞ പറമ്പുകള്‍, വഴിയോരങ്ങള്‍, തോടുകള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകള്‍, പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ ഇപ്പോഴും മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്ന സ്ഥിതിയാണുള്ളത്. . അഞ്ച്, ആറ് തിയ്യതികളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് പോലിസ്, ഫയര്‍ ആന്റ് റെസ്ക്യൂ, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, യുവജന സംഘടനകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ക്ലബ്ബുകള്‍, വായനശാലകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ ഇത്തരം കേന്ദ്രങ്ങള്‍ ശുചീകരിക്കണം. അതോടൊപ്പം അവിടെ വീണ്ടും മാലിന്യം നിക്ഷേപിക്കപ്പെടുന്നില്ല എന്നുറപ്പ് വരുത്തുന്നതിനായി ചെടികള്‍ വച്ചുപിടിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള സൗന്ദര്യവല്‍ക്കരണ പദ്ധതികള്‍ ആസൂത്രണം ചെയ്യണം. അവയുടെ നിര്‍മാണവും പരിപാലനവും സംഘടനകള്‍ക്കും സ്ഥാപനങ്ങളും മറ്റും നല്‍കണമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക