ടാര്‍പോളിന്‍ കെട്ടി പഴയ സാരികൊണ്ട് മറച്ച് ഒറ്റമുറി ഷെഡില്‍ കഴിയുന്ന പിഞ്ചു കുഞ്ഞ് അടക്കമുള്ള അഞ്ചംഗ ദളിത് കുടുംബത്തിന് വീടൊരുക്കാന്‍ തയാറായി തോന്നയ്ക്കല്‍ സായി ട്രസ്റ്റ്.
ചോര്‍ന്നൊലിക്കുന്ന ഷെഡില്‍ കഴിഞ്ഞിരുന്ന ആലപ്പുഴ മാന്നാര്‍ നന്ദിയാട്ടുചിറ ബിന്ദുവിനെയും മൂന്നു മക്കളെയും അമ്മയെയും തല്ക്കാലം വാടകവീട്ടിലേക്ക് മാറ്റും. മനോരമ ന്യൂസിലൂടെയാണ് കുടുംബത്തിന്റെ ദുരവസ്ഥ പുറത്തറിഞ്ഞത്.
ഈ ഷെഡിലാണ് പിഞ്ചുകുഞ്ഞടക്കമുള്ള അഞ്ചംഗകുടുംബം കഴിഞ്ഞിരുന്നത്. മഴവന്നാല്‍ ചോര്‍ന്നൊലിക്കുന്ന ഇവിടെ തന്നെയായിരുന്നു ഇവരുടെ പാചകവും ഉറക്കവുമെല്ലാം.
കനത്തമഴയില്‍ ഷെഡില്‍ വെള്ളംകയറിയതിനെ തുടര്‍ന്ന് കുടുംബത്തെ കുട്ടമ്പേരൂര്‍ മുട്ടേല്‍ സിറിയന്‍ എംഡി എല്‍പി സ്കൂളിലേക്ക് മാറ്റിയിരിക്കുകയാണ്.
തിരുവനന്തപുരം തോന്നയ്ക്കല്‍ സത്യസായി ട്രസ്റ്റ് കുടുബത്തിന്റെ താല്‍ക്കാലിക സംരക്ഷണ ചുമതല ഏറ്റെടുത്തു.
ട്രസ്റ്റ് ചെയര്മാന് ആനന്ദ്കുമാറിന്റെ നിര്‍ദേശപ്രകാരം ജില്ലാ വൈസ് ചെയര്മാന് ഹബീബ് തയ്യില്‍, കോര്‍ഡിനേറ്റര്‍ അനില്‍കുമാര്‍ എന്നിവര്മാന്നാറിലെത്തി കുടുംബവുമായി സംസാരിച്ചു വേണ്ട സഹായങ്ങള്‍ ഉറപ്പുനല്‍കി.
കുടുംബത്തിന് താല്‍ക്കാലികമായി വാടകവീട് ഏര്‍പ്പെടുത്തുന്നതിനും മറ്റ്സഹായങ്ങള്ക്കും പഞ്ചായത്തംഗം രാധാമണിയെ ചുമതലപ്പെടുത്തി.
സ്വന്തമായി സ്ഥലമുള്ള ഇവര്‍ക്ക് വീടുനിര്‍മിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളും സത്യസായി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തും.കുട്ടികളുടെ പഠനത്തിനാവശ്യമായ സഹായങ്ങളും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക