വാർധക്യത്തിലായപ്പോൾ സിനിമക്കാർക്കു തന്നെ വേണ്ടാതായെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി. ഞാൻ അവശനാണ് എന്നാണ് അവർ കരുതുന്നത് പക്ഷെ എനിക്ക് അങ്ങനെയൊന്നുമില്ല, അദ്ദേഹം പറഞ്ഞു.
450ലധികം സിനിമകൾക്കു വേണ്ടി സംഗീതമൊരുക്കിയ കൈതപ്രം പാലക്കാട് അഹല്യ അഥർവവേദ ഭൈഷജ്യ യജ്ഞത്തിൽ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് ഇക്കാര്യം പങ്കുവച്ചത്.
450ൽ അധികം സിനിമയിൽ പ്രവർത്തിച്ചെന്നത് മലയാളത്തിന്റെ ചരിത്രമാണ്. ഏറ്റവും കൂടുതൽ കാലം ഈ കാലത്തു ജീവിച്ചിരുന്ന ഭാസ്കരൻമാഷിനു പോലും സാധിച്ചിരുന്നില്ല. ഇത് അമ്മയുടെ കാരുണ്യമാണെന്നാണ് കരുതുന്നത്. സംഗീതത്തിനു വേണ്ടി നമ്മൾ സമർപ്പിക്കുക മാത്രമാണ് ചെയ്യേണ്ടത്, കൈതപ്രം പറഞ്ഞു.
അമ്മ കൂടെയുണ്ടെങ്കിൽ എനിക്ക് ഒരു അവശതയുമില്ല, ഒരു അധൈര്യവുമില്ല, ഭയവുമില്ല. ഞാൻ ദൈവത്തെ ഭയപ്പെടുന്ന ആളല്ല, സ്നേഹിക്കുന്ന ആളാണ്, അദ്ദേഹം പറഞ്ഞു.
ധാരാളിത്തത്തിന്റെയും ധൂർത്തിന്റെയും കേന്ദ്രമായ സിനിമയിൽ 35 കൊല്ലം ജോലി ചെയ്തിട്ടും ഒരിക്കലും മദ്യപിക്കാത്ത ആളാണ് താനെന്ന് കൈതപ്രം പറയുന്നു.
പല പടങ്ങളിലും കഥാപാത്രങ്ങൾ ധിക്കാരിയായതുകൊണ്ട് ഞാൻ അഹങ്കാരിയാണെന്ന് ആളുകൾ തെറ്റിധരിക്കാറുണ്ട്. ഞാൻ ധിക്കാരിയല്ല, ഏറ്റവും ലളിതമായി ജീവിക്കുന്ന ആളാണ്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക