മുംബൈ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹ ചടങ്ങുകള്‍ നടത്തിയ ബി.ജെ.പി എം.എല്‍.എ മഹേഷ് ലാന്ഗേക്കെതിരെ കേസ്. മഹാരാഷ്ട്രയിലെ ബോസാരി മണ്ഡലം എം.എല്‍.എയാണ് മഹേഷ് ലാന്‍ഗേ.
ലോക്ഡൗണ്‍ ലംഘിച്ച് മകളുടെ ഹല്‍ദി ചടങ്ങുകള്‍ സംഘടിപ്പിക്കുകയായിരുന്നു എം.എല്‍.എ. സാമൂഹിക അകലമോ മാസ്കോ ധരിക്കാതെ എം.എല്‍.എയും കുടുംബവും അതിഥികളും നൃത്തം ചെയ്യുന്ന വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ജൂണ്‍ ആറിനാണ് വിവാഹം. 100ഓളം പേര് ചടങ്ങില്‍ പങ്കെടുത്തതായാണ് വിവരം. ആരുംതന്നെ മാസ്കോ സാമൂഹിക അകലമോ പാലിച്ചിട്ടില്ല. വിഡിയോ വൈറലായതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. എം.എല്‍.എ മഹേഷിനും കണ്ടാലറിയുന്ന 50 പേര്‍ക്കെതിരെയുമാണ് കേസ്.
ഡാന്‍സിനിടെ എം.എല്‍.എയെ പാര്‍ട്ടി അനുയായികള്‍ തോളിലേറ്റി നൃത്തം ചെയ്യുന്നതും കാണാം. ബന്ധുക്കള്‍ക്ക് പുറമെ പാര്‍ട്ടി പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുപ്പോളും ജനപ്രതിനിധികള്‍ അവ വകവെക്കാതെ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെതിരെയാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
അതേസമയം ചടങ്ങില്‍ ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തതെന്നും പുറമെനിന്ന് ആരുമുണ്ടായിരുന്നില്ലെന്നും എം.എൽ.എ. പറഞ്ഞു. 200 കുടുംബങ്ങള്‍ മാത്രമാണ് ചടങ്ങിലുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ പങ്കെടുത്ത എല്ലാവരുടെയും കൈയില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടായിരുന്നു. കൂടാതെ എല്ലാവരും വാക്സിന് സ്വീകരിക്കുകയും ചെയ്തിരുന്നുവെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം നടത്തുമെന്നും പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ മന്ചാക് ഇപ്പര്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക