തൃശ്ശൂർ: കൊച്ചിയിലെ ഫ്ലാറ്റിൽ കണ്ണൂർ സ്വദേശിനിയായ യുവതിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഒരു വർഷത്തിനിപ്പുറം പിടിയിലായപ്പോഴും ഒരു കൂസലുമുണ്ടായിരുന്നില്ല പ്രതി മാർട്ടിൻ ജോസഫിന്. മാർട്ടിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുമ്പോഴെല്ലാം നിർവികാരനായി, കൂസലില്ലാതെ നിൽക്കുകയായിരുന്നു മാർട്ടിൻ.
പല സംഘങ്ങളായി തിരിഞ്ഞു നടത്തിയ തിരച്ചിലിലാണ് മാർട്ടിൻ പിടിയിലാകുന്നത്. സുഹൃത്തിന്റെ വീട്ടിൽ നിന്ന് രക്ഷപ്പെട്ടെ മാർട്ടിനെ കുരുക്കാൻ നാട്ടുകാരുടെ കൂടി സഹായത്തോടെ ആയിരുന്നു പൊലീസ് നീക്കം. നാട്ടുകാരടങ്ങുന്ന ഓരോ സംഘത്തിനും ഒപ്പം ഓരോ പോലീസ് ഉദ്യോഗസ്ഥൻ. ഒളിഞ്ഞു മറഞ്ഞ് കളിച്ച്, ഒടുവിൽ മാർട്ടിൻ ക്ഷീണിതനായ അവസ്ഥയിലെത്തി. പിന്നീട് ഒരു വ്യാവസായിക മേഖലയിലെ കെട്ടിടത്തിന് മുകളിൽ മാർട്ടിൻ കീഴടങ്ങി.
റോബിൻ എന്ന സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഇയാൾ ഇറങ്ങി ഓടുകയായിരുന്നു. റോബിനും കസ്റ്റഡിയിലുണ്ട്. നാട്ടുകാരുടെ സഹായം വലുതായിരുന്നെന്നും, അവർക്ക് നന്ദി അറിയിക്കുന്നതായും തൃശ്ശൂർ എറണാകുളം പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വാർത്ത വരുമ്പോൾ പ്രതിയെ കുറിച്ച് സൂചനയുണ്ടായിരുന്നു എന്നും ഉദ്യോഗസ്ഥർ പ്രതികരിച്ചു.
കഴിഞ്ഞ മാർച്ചിലാണ് മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുന്ന കണ്ണൂർ സ്വദേശിയായ യുവതി ദേഹത്ത് ഗുരുതര പരിക്കുകളുമായി മാർട്ടിനുമൊത്ത് താമസിച്ചിരുന്ന കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെട്ടോടി പൊലീസിൽ പരാതി നൽകുന്നത്. എന്നാൽ അന്ന് മുതൽ കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിച്ചു. ഒടുവിൽ യുവതിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളുടെ ചിത്രങ്ങളടക്കം പുറത്തുവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക