തിരുവനന്തപുരം: ആരോഗ്യവകുപ്പ് കോവിഡ് മൂന്നാം തരംഗം നേരിടാനായി ആക്ഷൻ പ്ലാൻ തയാറാക്കിയിരിക്കുകയാണ്. ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനോടൊപ്പം തന്നെ പരമാവധി ജനങ്ങൾക്ക് വാക്സിൻ നൽകി സുരക്ഷിതമാക്കാനാണ് ആരോഗ്യവകുപ്പിൻറെ ശ്രമം.
പ്രതിദിനം രണ്ട് മുതൽ രണ്ടര ലക്ഷം പേർക്ക് വാക്സിൻ നൽകുക എന്നതാണ് സർക്കാർ ലക്ഷ്യം. ആരോഗ്യമന്ത്രി വീണാ ജോർജിൻറെ നേതൃത്വത്തിൽ ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് നിർണായക തീരുമാനം കൈക്കൊണ്ടത്.
വാക്സിനേഷന് ആവശ്യമായ വാക്സിൻ ലഭ്യമാക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. അതിനുള്ള സൗകര്യങ്ങളും ജീവനക്കാരേയും വർധിപ്പിക്കണം. രജിസ്ട്രേഷൻ ചെയ്യാൻ അറിയാത്ത സാധാരണക്കാർക്കായി രജിസ്ട്രേഷൻ ഡ്രൈവ് ആരംഭിക്കുന്നതാണ്. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും വാക്സിൻ സുഗമമായി നടത്തണമെന്നും മന്ത്രി നിർദേശം നൽകി.
മൂന്നാം തരംഗം കുട്ടികളെ കൂടി ബാധിക്കുമെന്ന് കണ്ട് സർജ് പ്ലാൻ ആരോഗ്യവകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നു. മെഡിക്കൽ കോളജുകൾ, മറ്റ് സർക്കാർ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതാണ്.കഴിഞ്ഞ തിങ്കളാഴ്ച മുതൽ പീഡിയാട്രിക് സൗകര്യങ്ങൾ ഉയർത്തി വരുന്നു. വിദഗ്ധ പരിശീലനവും ആരംഭിച്ചു കഴിഞ്ഞു. പീഡിയാട്രിക് ഐസിയു കിടക്കകളുടെ എണ്ണം വർധിപ്പിക്കാനും മന്ത്രി നിർദേശം നൽകി.
ഐസിയു ജീവനക്കാർക്ക് ഇടയ്ക്കിടയ്ക്ക് വിദഗ്ധ പരിശീലനം നൽകേണ്ടതാണ്. ആരോഗ്യ പ്രവർത്തകരെ സംരക്ഷിക്കാൻ ഇൻഫെക്ഷൻ കൺട്രോൾ പരിശീലനവും നൽകണം.കുടുംബത്തിലെ ഒരംഗത്തിൽ നിന്നും മറ്റുള്ളവരിലേക്ക് കോവിഡ് പകരുന്നവരുടെ എണ്ണം കൂടി വരികയാണ്. അതിനാൽ തന്നെ കുടുംബാംഗങ്ങൾ വളരെയേറെ ശ്രദ്ധിക്കണം. വീട്ടിൽ സൗകര്യമില്ലാത്തവരെ കോവിഡ് കെയർ സെൻററുകളിലേക്ക് മാറ്റുന്നതാണെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക