സച്ചിയെഴുതിയ കഥ മറ്റൊരാള്‍ സിനിമയാക്കുന്നത് ക്രൂരതയായിരിക്കുമെന്നാണ് തിരക്കഥാകൃത്തും സച്ചിയുടെ സുഹൃത്തുമായ സേതു പറയുന്നത്. അതേസമയം സച്ചിയുടെ കഥകള്‍ തീര്‍ച്ചയായും സിനിമയാകുമെന്നും അവ കുഴിച്ച് മൂടപ്പെടേണ്ടതല്ലെന്നും ഭാര്യ സിജി അഭിപ്രായപ്പെട്ടു.
‘സച്ചി പറഞ്ഞ് വെക്കുന്ന കാര്യങ്ങള്‍ എല്ലാവര്ക്കും അത്രപെട്ടന്ന് ദഹിക്കാവുന്ന കാര്യങ്ങളല്ല. സച്ചി ഒരു പക്ഷെ ഒരു ചെറിയ വരി മാത്രമായിരിക്കും പറയുന്നത്.
അത് പറഞ്ഞ് കേള്‍ക്കുമ്പോള്‍ എനിക്ക് ഒരു പക്ഷെ അത് പൂര്‍ണ്ണമായും സിനിമയുടെ രൂപത്തിലേക്ക് ഉള്‍ക്കൊള്ളാന്‍ പറ്റിയെന്ന് വരില്ല. പക്ഷെ സച്ചിയുടെ മനസില്‍ അതൊരു പൂര്‍ണ്ണമായ സിനിമയായി രൂപപ്പെട്ടിട്ടുണ്ടാവും.
അത്തരത്തില്‍ ഒരു സിനിമ മനസില്‍ ഉണ്ടായ ശേഷമായിരിക്കും സച്ചി ആ തോട്ട് പോലും പങ്കുവെക്കുന്നത്. അതുകൊണ്ട് സച്ചി പറഞ്ഞുവെച്ച ഒരു കഥ എന്റെ അടുത്ത് സിനിമയാക്കാന്‍ പറഞ്ഞാല്‍ എനിക്ക് ഒരിക്കലും സാധ്യമായ കാര്യമല്ല.
ഒരു പക്ഷെ സച്ചിയെന്റെ കൂടെയുണ്ടെങ്കില്‍ എനിക്ക് പറ്റുമായിരിക്കും. എന്ാല്‍ ഏകപക്ഷീയമായ സച്ചി പറഞ്ഞ് വെച്ചൊരു കാര്യം ഒറ്റക്ക് പൂര്‍ത്തീകരിക്കുക എന്നത് എന്നെ കൊണ്ട് പറ്റുന്ന കാര്യമല്ല. അധവാ അങ്ങനെ ചെയ്താലും അതിന് ഒരു പൂര്‍ണ്ണതയുണ്ടാവില്ല.
അല്ലെങ്കില്‍ സച്ചി ഉദ്ദേശിക്കുന്ന ഒരു രീതിയിലേക്ക് ആ കഥയ്ക്ക് എത്താന്‍ പറ്റില്ലെന്നാണ് എന്റെ വിശ്വാസം. അത് സച്ചിയോടുള്ള ഒരു ബഹുമാനം തന്നെയാണ്. കാരണം എനിക്ക് സിനിമയെ കുറിച്ചുള്ള തിരിച്ചറിവ് ഉണ്ടാവുന്നത് സച്ചിയില്‍ നിന്നാണ്.
ഞാന്‍ സിനിമയ്ക്ക് വേണ്ടി കഥ ആലോചിക്കുമ്പോള്‍ അതില്‍ ലോജിക്കിന് പ്രധാനം കൊടുക്കാതെയെല്ലാം ചെയ്ത സംഭവങ്ങളുണ്ട്. പക്ഷെ അപ്പോഴൊക്കെ സിനിമയെ കുറിച്ച് വ്യക്തമായൊരു കാഴ്ച്ചപ്പാട് എനിക്ക് തന്നത് സച്ചിയാണ്. അത്തരത്തില്‍ സച്ചി എന്നോട് പറഞ്ഞ ഒരു കഥയാണെങ്കിലും അത് സിനിമയാക്കാന്‍ എനിക്ക് ധൈര്യമില്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.
ഞാന്‍ പറയുന്നത് പദ്മരാജന് സാറിന്റെയോ, ലോഹി സാറിന്റെയോ മനസിലുള്ള ഒരു കഥ അവര്‍ ചെയ്ത് വെച്ച പോലെ നമുക്ക് സിനിമയാക്കാന്‍ സാധിക്കില്ലല്ലോ. എന്റെ അടുത്ത് ചോദിച്ചാല്‍ സാധിക്കില്ല എന്നാണ് എനിക്ക് പറയാനാവുക.’-സേതു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക