കൊല്ലം: വിസ്മയയുടെ മരണത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വ്യാജപ്രചരണങ്ങളാണ് നടത്തുന്നതെന്ന് സഹോദരന് വിജിത്ത്. കിരണിന്റെ പീഡനം അറിഞ്ഞിട്ടും സഹോദരിയെ അവരുടെ വീട്ടിലേക്ക് വിടാന്‍ ശ്രമിച്ചിട്ടില്ലെന്നും അവള് തങ്ങളുടെ വീട്ടില്‍ തന്നെയായിരുന്നെന്നും വിജിത്ത് പറഞ്ഞു.
”വിസ്മയ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഉറപ്പാണ്. വളരെ ബോള്‍ഡായ കുട്ടിയാണ്. ശരീരത്തിലും ആത്മഹത്യയുടെ ഒരു ലക്ഷണവുമില്ല. മാത്രമല്ല, ശരീരത്തില്‍ പരുക്കുണ്ട്.”
”മാധ്യമങ്ങളിലെ ചിത്രങ്ങള്‍ പ്രശ്നത്തിന്റെ തുടക്കത്തിലുള്ളതാണ്. അതോടെ അവന്റെ വീട്ടിലേക്ക് പോകേണ്ടെന്ന് അവളോട് പറഞ്ഞതാണ്. അതിന് ശേഷം കുട്ടി ഇവിടെ തന്നെയായിരുന്നു. ഇതൊക്കെ അറിഞ്ഞിട്ട് ആരെങ്കിലും പെങ്ങളെ അങ്ങ് വിടുമോ. ഇനിയൊന്നും ചെയ്യില്ലെന്ന് പറഞ്ഞിട്ടാണ് അവള് പോയത്. മാസങ്ങള്‍ക്ക് ശേഷമാണ് ഫോണില്‍ നിരന്തരം വിളിച്ച് തുടങ്ങിയതും പരീക്ഷയ്ക്ക് പോയപ്പോള്‍ അവളെ അവന് നിര്‍ബന്ധിപ്പിച്ച് വിളിച്ചുകൊണ്ട് പോയും.
ഇതിന്റെ തെളിവുകളെല്ലാം എന്റെ കൈയിലുണ്ട്. അതെല്ലാം ഞാന്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. നിങ്ങളാണെങ്കില്‍ ഇതെല്ലാം അറിഞ്ഞിട്ട് പെങ്ങളെയോ മകളെയോ അങ്ങോട്ട് തിരിച്ചുവിടുമോ. പ്രശ്നങ്ങളൊന്നും ഞങ്ങള്‍ അറിഞ്ഞിരുന്നില്ല.
കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് മുന്നോട്ട് പോയതാണ്. സ്വന്തം പെങ്ങള് നഷ്ടപ്പെട്ടിരിക്കുന്ന എന്റെ മാനസികാവസ്ഥ ആലോചിക്കാതെയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ അടിക്കുന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങളോടൊരു അഭ്യര്‍ത്ഥനയുണ്ട്. ഇങ്ങനെ ക്രൂശിക്കുന്നതിന് പരിധിയുണ്ട്. സ്വന്തം സഹോദരി നഷ്ടപ്പെട്ടതിന്റെ മാനസികാവസ്ഥ മനസിലാക്കണം. മാധ്യമങ്ങള്‍ ഇങ്ങനെ ആക്രമിക്കരുത്. അഭ്യര്‍ത്ഥനയാണ്.”-വിജിത്ത് പറഞ്ഞു. വിസ്മയയെ കിരണ്‍ കൊന്നതാണെന്ന് അമ്മ വിജിതയും ആവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക