സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്ന ജീവനക്കാര്‍ക്ക് എതിരെ കർശന നടപടിയുമായി ഏരീസ് ഗ്രൂപ്പ്.
സ്ത്രീധനം വാങ്ങുന്നവരെ തന്റെ സ്ഥാപനത്തിൽ നിന്ന് പിരിച്ചു വിടുകയും നിയമനടപടികൾക്ക് വിധേയരാക്കുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഷാര്‍ജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ ചെയര്‍മാനും സിനിമാ സംവിധായകനുമായ സോഹന്‍ റോയ്.
മൂന്നു മാസങ്ങള്‍ക്ക് മുന്‍പ്, അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ‘ആന്റി ഡൗറി പോളിസി ‘യുടെ ഭാഗമായ നയരേഖ, ഔപചാരികമായി തൊഴില്‍ കരാറിന്റെ ഭാഗമാക്കിയതായി, സോഹന്‍ റോയ് അറിയിച്ചു. സ്ഥാപനത്തിലെ വനിതാ ജീവനക്കാര്‍ക്ക് സ്ത്രീധന സംബന്ധമായ പ്രശ്നങ്ങളുണ്ടായാല്‍, അതിലെ നിയമപരമായ അനുബന്ധ നടപടികള്‍ സ്ഥാപനം ഏറ്റെടുക്കുമെന്നും പുതിയ നയരേഖ പറയുന്നു.
നിലവിലുള്ള തൊഴില്‍ കരാര്‍ പുതുക്കുന്ന ജീവനക്കാര്‍ക്കും പുതിയതായി ജോലിക്ക് കയറുന്നവര്‍ക്കും ‘സ്ത്രീധന നിരാകരണ സമ്മതപത്രവും’ ഒപ്പിട്ടു നല്‍കേണ്ടിവരും. പതിനാറോളം രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ അടക്കമുള്ള ജീവനക്കാര്‍ക്കിടയിലും സ്ത്രീധനവിരുദ്ധ പ്രചാരണം ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ലോകത്ത് തന്നെ ആദ്യമായാണ് ‘സ്ത്രീധന നിരാകരണ സമ്മതപത്രം’ ഒരു സ്ഥാപനം തൊഴില്‍ കരാറിന്റെ ഭാഗമാക്കുന്നത്, ഒരു ഇന്ത്യന്‍ സ്ഥാപനം എന്ന നിലയില്‍ തങ്ങള്‍ അതില്‍ അഭിമാനിക്കുന്നു എന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക