ബെംഗളൂരു: ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി വീണ്ടും മാറ്റി. ഇത് പത്താം തവണയാണ് പല കാരണങ്ങളാൽ കോടതി ഹർജി മാറ്റിവയ്ക്കുന്നത്.
അക്കൗണ്ടിലെത്തിയ അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം സംബന്ധിച്ച് ബിനീഷ് നൽകിയ വിശദീകരണത്തിൽ ഇഡിയുടെ മറുപടി വാദമാണ് ഇനി നടക്കാനുള്ളത്. 2020 ഒക്ടോബറിലാണ് അറസ്റ്റിലായ ബിനീഷ് പരപ്പന അഗ്രഹാര ജയിലിലാണ് റിമാൻഡിൽ കഴിയുന്നത്.
ഇന്ന് വാദിക്കാൻ ബിനീഷിൻറെ അഭിഭാഷകൻ സമയം ആവശ്യപ്പെട്ടപ്പോൾ വിശദമായി കേൾക്കേണ്ട കേസാണിതെന്ന് കോടതി മറുപടി നൽകി. അടുത്ത ബുധനാഴ്ച ബിനീഷിൻറെ അഭിഭാഷകനും, വ്യാഴാഴ്ച ഇഡിക്കും വിശദമായി വാദം അവതരിപ്പിക്കാൻ അനുമതി നൽകി. കേസിൽ ബിനീഷ് ജയിലിലായിട്ട് 234 ദിവസം പിന്നിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക