തിരുവനന്തപുരം: വിവാദത്തിൽ എം.സി.ജോസഫൈനോട് സിപിഎം രാജി ആവശ്യപ്പെട്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്താതെ പാർട്ടി ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ. സെക്രട്ടേറിയറ്റിൽ എം.സി.ജോസഫൈൻ രാജിസന്നദ്ധത അറിയിക്കുകയും പാർട്ടി ആ തീരുമാനം അംഗീകരിക്കുകയും ചെയ്യുകയായിരുന്നുവെന്ന് വിജയരാഘവൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇതോടെ തീർന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വനിതാ കമ്മീഷൻ അധ്യക്ഷ സഖാവ് ജോസഫൈൻ ഒരു മാധ്യമത്തിൽ ചർച്ചയിൽ പങ്കെടുക്കുന്നതിനിടെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ നമ്മുടെ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുകയുണ്ടായി. അവർ സാധാരണയായി സ്ത്രീകൾക്കെതിരായി വരുന്ന അതിക്രമങ്ങളിൽ പരിഹാരം കാണാൻ ഇടപെട്ടു വരുന്ന വ്യക്തിയാണെങ്കിലും അവർ നടത്തിയ പരാമർശം പൊതുസമൂഹത്തിൽ സ്വീകരിക്കപ്പെട്ടില്ല. ഇക്കാര്യത്തിൽ അവർ തന്നെ തെറ്റു പറ്റിയെന്ന് സമ്മതിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്നപ്പോൾ ആ വിഷയം പരിശോധിക്കുകയും ചെയ്തു. യോഗത്തിൽ പങ്കെടുത്തിരുന്ന സഖാവ് ജോസഫൈൻ ഉണ്ടായ കാര്യങ്ങൾ വിശദീകരിച്ചു. അവർക്ക് പറ്റിയ പിശകിൽ ഖേദം പ്രകടിപ്പിച്ച കാര്യം പാർട്ടിയെ അറിയിക്കുകയും ചെയ്തു. ഇതോടൊപ്പം വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജിസന്നദ്ധതയും അവർ അറിയിച്ചു. ആ തീരുമാനം പാർട്ടി അംഗീകരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക