തിരുവനന്തപുരം: സ്ത്രീധന പീഡനം, സ്ത്രീകൾക്കെതിരായ അതിക്രമം എന്നിവ തടയാൻ പൊലീസ് ഫലപ്രദമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികൾക്ക് അതിവേഗത്തിൽ ശിക്ഷ ഉറപ്പാക്കണം.
ഇതിനായി പ്രത്യേക കോടതികൾ അനുവദിക്കാനാകുമോ എന്ന് സർക്കാർ പരിശോധിക്കും. ഇത്തരം വിഷയങ്ങളിൽ പൊലീസ് കർശന നടപടിയെടുക്കണം. തദ്ദേശ സ്വയം ഭരണ സംവിധാനങ്ങൾ വഴിയും വാർഡ് തല ബോധവത്ക്കരണം നടത്താൻ സംവിധാനമുണ്ടാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.പുതിയപൊലീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ഓൺലൈനായി നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്ലൊരു ഭാഗം ജീവിതം ബാക്കി നിൽക്കുന്ന പെൺകുട്ടികൾ ആത്മഹത്യ ചെയ്യുന്ന നിലയാണ് കാണുന്നത്. ഇത്തരത്തിൽ മാറേണ്ട നാടല്ല കേരളം. സ്ത്രീകൾക്ക് ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങൾ അനുഭവപ്പെട്ടാൽ ബന്ധപ്പെടാനുള്ള നമ്ബർ ഇതിനകം സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തന്നെ പ്രത്യേക ചുമതല നൽകി നിയോഗിച്ചിട്ടുണ്ട്. കൂടാതെ പ്രയാസം അനുഭവിക്കുന്ന സ്ത്രീകൾക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസിലും ബന്ധപ്പെടാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക