ചാത്തന്നൂർ∙ ‘‘അവളെ എനിക്കു നേരിൽ കണ്ട് ഒരു കാര്യം ചോദിക്കണം, അതു പൊലീസിനോട് പറഞ്ഞിട്ടുണ്ട്. കണ്ണും പൂട്ടി ഒരാളെയും വിശ്വസിക്കരുതെന്ന് പറയുന്നത് ഇതാണ്. അവളെ അത്രയും വിശ്വസിച്ചു പോയതാണ് ഞാൻ ചെയ്ത വലിയ തെറ്റ്, നാട്ടുകാരുടെ മുന്നിൽ നാണം കെട്ടു തല കുമ്പിട്ടു ഇരിക്കുന്ന അവസ്ഥയാക്കിയില്ലേ.. എന്നെ വെറും പൊട്ടനാക്കി കളഞ്ഞില്ലേ…? കരിയിലക്കുഴിയിൽ ഉപേക്ഷിച്ച കുഞ്ഞു മരിച്ച കേസിൽ അറസ്റ്റിലായ രേഷ്മയുടെ ഭർത്താവ് വിഷ്ണു.
4 മാസം മുൻപു ദുബായിലേക്കു പോയ വിഷ്ണു ഇന്നലെ പുലർച്ചെയാണ് മടങ്ങിയെത്തിയത്. കുടുംബ വീടിനു സമീപം ബന്ധു വീട്ടിൽ ക്വാറന്റീനിലാണു വിഷ്ണു. ‘എന്റെ മകളെ ഓർത്തു മാത്രമാണ് ഞാൻ നാട്ടിൽ എത്തിയത്. അല്ലെങ്കിൽ എല്ലാം അവിടെ അവസാനിപ്പിക്കുമായിരുന്നു. നൊന്തു പ്രസവിച്ച മകനെ ഉപേക്ഷിച്ചതിനു പുറമേ സ്വന്തം അച്ഛൻ, അമ്മ തുടങ്ങി എല്ലാവരെയും അവൾ പറ്റിച്ചു.ഒരാൾ ഒരു കാര്യം ഒളിപ്പിച്ചു വയ്ക്കാൻ തുനിഞ്ഞിറങ്ങിയാൽ എന്തു ചെയ്യാനാണ്? .
രേഷ്മയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നതിനു 5 മിനിറ്റ് മുൻപും വിഡിയോ കോളിൽ സംസാരിച്ചിരുന്നു.’ കുഞ്ഞിനെ പ്രസവിച്ചെന്നു പറയുന്ന ദിവസം ജോലി കഴിഞ്ഞു രാത്രി 11 മണിക്കാണ് ഞാൻ വീട്ടിൽ എത്തുന്നത്. വാതിൽ തുറന്നു തന്നതു രേഷ്മയാണ്. ഭക്ഷണം വിളമ്പി തന്ന ശേഷം ഒപ്പം കിടന്നുറങ്ങി. രാവിലെ ജോലിക്കു പോകാൻ എഴുന്നേറ്റു പല്ലു തേയ്ക്കുന്നതിനിടെയാണു കുഞ്ഞിനെ കണ്ടെത്തുന്നത്. കുഞ്ഞിനെ എടുത്തത് അവളാണ്. അന്ന് എല്ലാ കാര്യങ്ങൾക്കും ഒപ്പം നിന്നു.
പിന്നെ എങ്ങനെ സംശയിക്കും ? ഒരു ദിവസം രേഷ്മ വർക്കലയിൽ നിൽക്കുന്നതായി സുഹൃത്തു പറഞ്ഞു അറിഞ്ഞു. ഫോണിൽ ചാറ്റ് ചെയ്യുന്നതു കണ്ടു നോക്കാൻ ഒരുങ്ങിയപ്പോൾ ഫോൺ ലോക്ക് ചെയ്തു. ലോക്ക് അഴിക്കാൻ പറഞ്ഞപ്പോൾ വിസമ്മതിച്ചതോടെ ഫോൺ എറിഞ്ഞു പൊട്ടിച്ചു. രേഷ്മയ്ക്ക് സ്വന്തമായി എഫ്ബി അക്കൗണ്ട് പോലും ഇല്ലെന്നാണ് കരുതിയിരുന്നത്. ഇത്രയും പ്രശ്നങ്ങൾക്ക് കാരണക്കാരൻ ആരാണെന്നു പൊലീസ് കണ്ടെത്തണം. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണു രേഷ്മയുമായി പ്രണയത്തിലാകുന്നതെന്നു വിഷ്ണു പറയുന്നു.
രേഷ്മയുടെ അജ്ഞാത കാമുകൻ ആരെന്ന ചോദ്യം ഇപ്പോഴും പൊലീസിനെ കുഴക്കുന്നു. വാട്സാപ് വഴിയാണ് കാമുകനുമായി സംസാരിച്ചിരുന്നതെന്നാണ് വിവരം. സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കാണാമെന്ന് കാമുകൻ അറിയിച്ചത് അനുസരിച്ച് രേഷ്മ ഒരിക്കൽ വർക്കലയിൽ പോയെന്നും എന്നാൽ അവിടെ ഇയാൾ എത്തിയില്ലെന്നും മൊഴിയിലുണ്ട്. ഇയാളുമായുള്ള ചാറ്റ് വിഷ്ണു കണ്ടുപിടിക്കുമെന്ന ഘട്ടത്തിൽ രേഷ്മ ഫോൺ ലോക്കു ചെയ്തു.
വിഷ്ണു ഫോൺ പിടിച്ചുവാങ്ങി നശിപ്പിക്കുകയായിരുന്നു. രേഷ്മ പല പേരുകളിലുള്ള ഫെയ്സ്ബുക് പ്രൊഫൈൽ ഉണ്ടാക്കി സുഹൃത്തുമായി സംസാരിച്ചെന്ന് സൂചനയുണ്ട്. അച്ചൂസെന്നും ദേവൂസെന്നുമൊക്കെ പേരിൽ പ്രൊഫൈൽ ഉണ്ടാക്കുകയും പിന്നീട് അത് ഉപേക്ഷിക്കുകയുമായിരുന്നു രീതി. തനിക്ക് 2 കുഞ്ഞുങ്ങൾ ഉള്ളത്, ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട അജ്ഞാതകാമുകന് ഇഷ്ടമാകുമോ എന്ന ആശങ്ക കൊണ്ടാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന രേഷ്മയുടെ വെളിപ്പെടുത്തൽ പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല.
ഫെയ്സ്ബുക് കാമുകൻ തന്നെ രേഷ്മയുടെ സങ്കൽപസൃഷ്ടിയാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. രണ്ടാമത് കുട്ടി ഉണ്ടാകുന്നത് ഭർത്താവിന് താൽപര്യമില്ലാത്തതിനാൽ കുറച്ചുനാൾ കഴിഞ്ഞു പറയാമെന്നു തീരുമാനിക്കുകയും, വൈകി പറയുന്നത് സംശയത്തിനു കാരണമാകുമോ എന്ന ഉത്കണ്ഠ മൂലം കുഞ്ഞിനെ ഉപേക്ഷിക്കുകയും ചെയ്തതാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക